ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി; എന്നിട്ടും രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തേരോട്ടം; ബിജെപിക്ക് അഞ്ച് സീറ്റ്!

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

ജയ്പൂര്‍: കോണ്‍ഗ്രസ് രാജ്യത്തൊട്ടാകെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച തണുപ്പന്‍ പ്രകടനത്തിന് പിന്നാലെ രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വിജയം. ജയ്പൂര്‍, ആല്‍വാര്‍, ഭില്‍വാര, ശ്രീ ഗംഗാനഗര്‍. ഭാരത്പൂര്‍, ചുര്‍ച്ചു, കറുലി. ഹനുമാന്‍ഗര്‍, ഭുണ്ടി, ദോലാപൂര്‍, സിരോഹി ജില്ലകളിലെ വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

11 ജില്ലകളിലായി 15 തദ്ദേശ സ്ഥാപനങ്ങളിലെ 16 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയം. എട്ടു സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് പിന്തുണച്ച മൂന്ന് സ്വതന്ത്രരും വിജയിച്ചു. ബിജെപിക്ക് വിവിധയിടങ്ങളിലായി അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയം. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

സംസ്ഥാന സര്‍ക്കാരിലുള്ള വിശ്വാസമാണ് ഉപതെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ രേഖപ്പെടുത്തിയതെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Exit mobile version