കത്വ കേസ്: പ്രതികളുടെ ജീവപര്യന്തം ശിക്ഷയില്‍ തൃപ്തരല്ലെന്ന് പ്രോസിക്യൂഷന്‍; വധശിക്ഷയില്‍ നിന്ന് രക്ഷയായത് രണ്ട് കാരണങ്ങള്‍

പത്താന്‍കോട്ട്: കത്വ കൂട്ടബലാത്സംഗത്തിനിരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മനുഷ്യത്വം മരവിച്ച ദാരുണ സംഭവമായിരുന്നിട്ടും പ്രതികളുടെ ശിക്ഷയില്‍ തൃപ്തരല്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ വധശിക്ഷയില്‍ നിന്നും പ്രതികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

രണ്ട് കാരണങ്ങളാണ് പ്രതികളെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തിയത്. പ്രധാനമായും പ്രതികള്‍ ഇതിന് മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടില്ലെന്നായിരുന്നു. കൂടാതെ ഇവര്‍ക്ക് മനംമാറ്റം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.

അതേസമയം, ശിക്ഷയില്‍ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഗ്രാമമുഖ്യന്‍ സാഞ്ചി റാം, പര്‍വേഷ് കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എസ്.ഐ ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും വിധിച്ചു. പത്താന്‍കോട്ട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം, തെളിവുകളുടെ അഭാവത്തില്‍ ഒരു പ്രതിയെ വെറുതെ വിട്ടു. മുഖ്യപ്രതി സാഞ്ചിറാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെവിട്ടത്.

നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ജമ്മു കാശ്മീരിലെ കത്വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയുടെ മൃതദേഹം 17ന് കണ്ടെത്തുകയായിരുന്നു.

അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തിനു പിന്നാലെ കാശ്മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. എട്ട് പ്രതികളാണ് കേസിലുള്ളത്.

Exit mobile version