275 തവണ ഹിയറിങ്, 132 സാക്ഷികള്‍; കത്വ സംഭവത്തില്‍ ഇന്ന് നിര്‍ണ്ണായക വിധി, കാതോര്‍ത്ത് രാജ്യം

എട്ടു വയസുകാരിയെ ദിവസങ്ങളോളമാണ് ക്ഷേത്രത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മൃഗീയമായി കൊലപ്പെടുത്തിയത്.

കാശ്മീര്‍: രാജ്യത്തെ നടുക്കിയ കത്വ സംഭവത്തില്‍ ഇന്ന് നിര്‍ണ്ണായക വിധി പറയും. പഠാന്‍കോട്ടിലെ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. നിര്‍ണ്ണായക വിധിക്കായി കാതോര്‍ത്ത് ഇരിക്കുകയാണ് രാജ്യം. 2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം നടന്നത്. എട്ട് വയസുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തില്‍ വെച്ച് ദിവസങ്ങളോളമാണ് പീഡനത്തിന് ഇരയാക്കിയത്. നാല് പോലീസുകാര്‍ കൂടി ഉള്‍പ്പെട്ട കേസ് കൂടിയാണിത്.

എട്ടു വയസുകാരിയെ ദിവസങ്ങളോളമാണ് ക്ഷേത്രത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്. ശേഷം മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. നാടോടി സമുദായമായ ബക്കര്‍വാളുകളെ കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറംന്തള്ളുകയെന്ന ലക്ഷ്യമിട്ടാണ് കുരുന്നിനെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസാദ്യം അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ്മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.

ജമ്മു കാശ്മീര്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കേസിന്റെ കുറ്റപത്രം കത്വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്. ഇതുവരെ കേസില്‍ 275 തവണയാണ് ഹിയറിങ് നടന്നത്, 132 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version