കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; ആറു പേര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം നടന്നത്.

കാശ്മീര്‍: രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗത്തില്‍ ആറു പേര്‍ കുറ്റക്കാരെന്ന് കോടതി. പഠാന്‍കോട്ടിലെ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിധിക്കും. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാം, ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നിവരാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.

2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം നടന്നത്. എട്ട് വയസുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തില്‍ വെച്ച് ദിവസങ്ങളോളമാണ് അക്രമികള്‍ പീഡനത്തിന് ഇരയാക്കിയത്. ശേഷം കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്.

നാടോടി സമുദായമായ ബക്കര്‍വാളുകളെ കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുകയെന്ന ലക്ഷ്യമിട്ടാണ് കുരുന്നിനെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. ഇതുവരെ കേസില്‍ 275 തവണയാണ് ഹിയറിങ് നടന്നത്, 132 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version