രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വന്തം മകളെ പീഡിപ്പിച്ചയാള്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

അലിഗഡില്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതി അഞ്ചു വര്‍ഷം മുമ്പു സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി

ന്യൂഡല്‍ഹി: കടംവാങ്ങിയ 10000 രൂപ തിരിച്ചു ചോദിച്ച പ്രതികാരത്തിന് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതികളിലൊരാളായ അസ്‌ലം അഞ്ചു വര്‍ഷം മുമ്പു സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെന്നു പോലീസ്. ആ കേസില്‍ ഭാര്യയാണ് ഇയാളെ ജാമ്യത്തില്‍ ഇറക്കിയത്. ഇയാളും സഹീദ് എന്നയാളും ചേര്‍ന്നാണ് രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നത്. കുപ്പത്തൊട്ടിയില്‍നിന്നു നായ്ക്കള്‍ കടിച്ചുവലിച്ചു പുറത്തിട്ടതോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ രാജ്യമെമ്പാടും പ്രതിഷേധം ഇരമ്പുകയാണ്.

ദേശീയ ബാലാവകാശ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ മേയ് 31നാണു കാണാതായത്. കഴിഞ്ഞ ഞായറാഴ്ച സമീപത്തെ കുപ്പത്തൊട്ടിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. കുട്ടിയുടെ അയല്‍വാസികളായ 2 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

കടം വാങ്ങിയ തുകയില്‍ ബാക്കിയുള്ള 10,000 രൂപ മരിച്ച കുഞ്ഞിന്റെ മുത്തച്ഛന്‍ തിരികെ ചോദിച്ചതിലുള്ള പ്രതികാരത്തിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. മൃതദേഹം കണ്ടെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിച്ചതു ജനരോഷത്തിനു കാരണമായി. നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങി. സമൂഹമാധ്യമങ്ങളിലും രോഷമുയര്‍ന്നതോടെയാണ് അറസ്റ്റുണ്ടായത്. കൃത്യവിലോപത്തിന് 5 പോലീസുകാരും സസ്പെന്‍ഷനിലുമായി. കേസന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു.

അതേസമയം, കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നുവെന്ന കുടുംബാംഗങ്ങളുടെ ആരോപണം പോലീസ് നിഷേധിച്ചു. മൃതദേഹം ജീര്‍ണിച്ചുതുടങ്ങിയതിനാല്‍ അങ്ങനെ തോന്നിയതാകാമെന്നാണു പോലീസിന്റെ ഭാഷ്യം. കുട്ടിയുടെ കൈയ്യും കാലും ഒടിഞ്ഞ നിലയിലായിരുന്നു. ക്രൂരമായി മര്‍ദിച്ചശേഷം കഴുത്തു ഞെരിച്ചുകൊന്നുവെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ലൈംഗികപീഡനം നടന്നതായി സൂചനകളില്ല.

Exit mobile version