വിശ്വരൂപം നിരോധിച്ചതിന് പിന്നില്‍ ജയലളിത വാഗ്ദാനം ചെയ്ത കള്ളപ്പണം നിരസിച്ചതിന്റെ പ്രതികാരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍

ജയ ടിവി വിശ്വരൂപത്തിന്റെ സംപ്രേഷണാവകാശം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നെന്നും അത് ഞാനുമായി നേരിട്ട് ഇടപാട് നടത്താനായിരുന്നു പദ്ധതിയെന്നും കമല്‍ഹാസന്‍

കമല്‍ഹാസന്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘വിശ്വരൂപം’ നിരോധിച്ചതിന് പിന്നില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍. ജയലളിത വാഗ്ദാനം ചെയ്ത കള്ളപ്പണം നിരസിച്ചതിന്റെ പ്രതികാര നടപടിയായിരുന്നു നിരോധനമെന്നും കമല്‍ ആരോപിക്കുന്നു. സോണിയ സിങിന്റെ ‘ഇന്ത്യയെ നിര്‍വചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ’ എന്ന പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ടിവി വിശ്വരൂപത്തിന്റെ സംപ്രേഷണാവകാശം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നെന്നും അത് ഞാനുമായി നേരിട്ട് ഇടപാട് നടത്താനായിരുന്നു പദ്ധതിയെന്നും കമല്‍ഹാസന്‍ വെളിപ്പെടുത്തുന്നു. അവര്‍ക്ക് ലേലത്തില്‍ വലിയ തുക വാഗ്ദാനം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. നേരിട്ടുള്ള ഇടപാടിനായിരുന്നു താല്‍പര്യം. അവരൊരു തുക നല്‍കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതം മൂളി. എന്നാല്‍ പിന്നീട് അവര്‍ പ്രതിഫലമായി കള്ളപ്പണമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് മനസ്സിലാക്കിയതോടെ താനത് നിരസിച്ചു. അത്തരം നീതിയില്ലാത്ത പണം എന്റെ കൈ കൊണ്ട് തൊടുക പോലും ചെയ്യാന്‍ താല്‍പര്യമില്ലത്തതിനാലാണ് ആ ഓഫര്‍ താന്‍ നിരസിച്ചതെന്ന് കമല്‍ പറയുന്നു.

പിന്നീട് ജയലളിതയുടെ കൂട്ടാളികളായ രണ്ടാളുകള്‍, (അതില്‍ ഒരാള്‍ തമിഴ്നാട്ടിലെ ഒരു പോലീസ് ചീഫാണ് മറ്റേയാള്‍ ജയ ടിവിയുടെ തലപ്പത്തുള്ള വ്യക്തിയും) അവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിശ്വരൂപത്തിന് തിരിച്ചടി നേരിട്ടത്. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത പോലീസ് ഉദ്യോഗസ്ഥന്‍ സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്ത് കയറിപ്പറ്റി എന്നതാണ്. കണ്‍മുന്നില്‍ ജനാധിപത്യം തകരുന്നത് താന്‍ കണ്ടു നിന്നുവെന്നും കമല്‍ഹാസന്‍ പറയുന്നു.

Exit mobile version