കോണ്‍ഗ്രസില്‍ വീണ്ടും മോഡി സ്തുതി; മോഡി സര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി രംഗത്ത്

കന്യാകുമാരി: എപി അബ്ദുള്ളക്കുട്ടിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും വീണ്ടും മോഡി സ്തുതി. തമിഴ്‌നാട്ടിലെ കന്യാകുമാരി മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് എംപി എച്ച് വസന്തകുമാറാണ് മോഡി സര്‍ക്കാരിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ലക്ഷദ്വീപിന് സമീപം കടലില്‍ അകപ്പെട്ട 20 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിനായിരുന്നു വസന്തകുമാര്‍ മോഡി സര്‍ക്കാരിനെ പ്രശംസിച്ചത്.

തമിഴ്‌നാട്ടില്‍ വസന്ത് ആന്‍ഡ് കമ്പനി എന്ന പേരില്‍ പ്രസിദ്ധമായ ഗൃഹോപകരണ വിതരണ ശൃംഖല ഇദ്ദേഹത്തിന്റേതാണ്. കോണ്‍ഗ്രസിന്റെ മുഖപത്രം എന്ന് കരുതപ്പെടുന്ന തമിഴ്നാട്ടിലെ വസന്ത് ടിവിയുടെ ഉടമയും ഇദ്ദേഹമാണ്. തിരഞ്ഞെടുപ്പില്‍ കേന്ദ്രസഹമന്ത്രിയായിരുന്ന ബിജെപിയുടെ പൊന്‍ രാധാകൃഷ്ണനെ രണ്ടര ലക്ഷം വോട്ടുകള്‍ക്ക് പുറകിലാക്കിയാണ് വസന്തകുമാര്‍ വിജയിച്ചത്.

കൊച്ചിന്‍ ഹാര്‍ബറിലേക്ക് പോയ 20 മത്സ്യത്തൊഴിലാളികളടങ്ങിയ സംഘം ബോട്ടിന്റെ എന്‍ജിന്‍ തകരാറിലായി കടലില്‍ അകപ്പെട്ടപ്പോള്‍ വസന്തകുമാര്‍ കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയും കരയ്ക്ക് എത്തിക്കുകയും ചെയ്തു.

സഹായത്തിന് നന്ദി പറയുക മാത്രമാണ് മാത്രമാണ് താന്‍ ചെയ്തതെന്നാണ് വിവാദത്തില്‍ വസന്തകുമാറിന്റെ മറുപടി. എന്നാല്‍ കോണ്‍ഗ്രസ് എം.എല്‍.എയും ആള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ എസ്.വിജയധരണി, വസന്തകുമാര്‍ ബി.ജെ.പി സര്‍ക്കാരിനെ പ്രശംസിച്ചത് ശരിയായില്ലെന്ന് പറഞ്ഞു.

‘അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാന്‍ കേട്ടില്ല. എന്നാല്‍ അദ്ദേഹം പരിധി ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ തമിളിസൈ സൗന്ദരരാജന്‍ എന്നുള്ളത് കൊണ്ട് തന്നെ ഇത് ദോഷകരമായി വ്യാഖ്യാനിക്കപ്പെടാമെന്നും അവര്‍ വ്യക്തമാക്കി.

Exit mobile version