രണ്ടാം മോഡി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ: എണ്ണായിരത്തോളം അതിഥികള്‍, രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പങ്കെടുക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയും പങ്കെടുക്കും.

മേയ് 30 വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് പ്രധാനമന്ത്രിയായി മോഡി സത്യപ്രതിജ്ഞ ചെയ്യുക. ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍ പങ്കെടുക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായി മാറും ഇത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് ബിജെപി സര്‍ക്കാരിലെ പ്രധാനമന്ത്രിയടക്കമുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ചടങ്ങില്‍ പങ്കെടുക്കില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാരായിരിക്കും മുഖ്യാതിഥികള്‍. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ കൂട്ടായ്മയിലെ അംഗങ്ങള്‍. അതേസമയം അയല്‍ രാജ്യങ്ങളെയെല്ലാം ക്ഷണിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ക്ഷണിച്ചതായി സൂചനയില്ല.

Exit mobile version