വീടിന് മുന്നില്‍ നിന്ന് കളിക്കുന്നതിനിടയില്‍ കാണാതായ മൂന്ന് കുട്ടികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ വീട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ധാതുരി ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്തെ കുഴല്‍ക്കിണറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്

ലഖ്‌നൗ: വീടിന് മുന്നില്‍ നിന്ന് കളിക്കുന്നതിന് ഇടയില്‍ കാണാതായ മൂന്ന് കുട്ടികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ മൃതദേഹം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ആസ്മ (8), അലിബ (7), അബ്ദുള്ള (8) എന്നീ കുട്ടികളെ കാണാതായത്. തുടര്‍ന്ന് വീട്ടുക്കാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ വീട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ധാതുരി ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്തെ കുഴല്‍ക്കിണറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബശത്രുതയാകാം ഈ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ എന്നാണ് സൂചന. കുട്ടികളുടെ കൊലപാതകത്തില്‍ സല്‍മാന്‍ മാലിക് എന്നായാളെയാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചു കഴിഞ്ഞു.

എന്നാല്‍ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്ന് പറഞ്ഞ് കുട്ടികളുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ആരോപണത്തെ തുടര്‍ന്ന് വിഷയത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ബുലന്ദ്ഷഹര്‍ എസ്എസ്പി, രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version