യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ബന്ധുക്കളായ കരംവീര്‍,അവിനാശ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്

സിക്കര്‍: യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ദോഡയില്‍ മെയ് 17 നാണ് സംഭവം. ബന്ധുക്കളായ കരംവീര്‍,അവിനാശ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

രാജസ്ഥാന്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കരംവീരും അവിനാശും ഒരു വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങവെ മദ്യപിച്ച് കാറിലെത്തിയ ആറംഗ സംഘം ഇവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി. ശേഷം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് വിവസ്ത്രരാക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
തുടര്‍ന്ന് തീപ്പെട്ടിയുരച്ച് ജനനേന്ദ്രിയങ്ങള്‍ കത്തിച്ചു.

വേദനകൊണ്ട് പുളഞ്ഞ യുവാക്കള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. അപ്പോഴേയ്ക്കും പണം അപഹരിച്ച് പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. 3,800 രൂപയാണ് ആറംഗ സംഘം തട്ടിയെടുത്തത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കരംവീരിനെയും അവിനാശിനെയും ആശുപത്രിയിലെത്തിച്ചു. പ്രതികള്‍ ജനനേന്ദ്രിയം കത്തിക്കുന്ന വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ ആദ്യം പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ അപകടമാണെന്ന യുവാക്കളുടെ മറുപടിയില്‍ തൃപ്തി വരാതെ ഡോക്ടര്‍ ജനപ്രതിനിധികളെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

Exit mobile version