തിരിച്ചടിയെങ്കിലും സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടില്ല; സിപിഐയ്ക്ക് നഷ്ടമാകും!

സ്ഥാനം നഷ്ടമായെങ്കിലും 2021 വരെ പദവിയില്‍ തുടരാന്‍ സിപിഐയ്ക്ക് സാധിക്കും.

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി ദേശീയ പാര്‍ട്ടി പദവിയിലെ നഷ്ടം. സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. അതേ സമയം സിപിഎം ദേശീയപാര്‍ട്ടിയായി തുടരും. 2029 വരെ ദേശീയ പദവി നിലനിര്‍ത്താന്‍ സിപിഎമ്മിനാകും. എന്നാല്‍, ദേശീയപാര്‍ട്ടി സ്ഥാനം നഷ്ടമായെങ്കിലും 2021 വരെ പദവിയില്‍ തുടരാന്‍ സിപിഐയ്ക്ക് സാധിക്കും.

മൂന്നു മാനദണ്ഡങ്ങളാണ് ദേശീയ പാര്‍ട്ടിയായി പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്.

*ഒടുവില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (ലോക്സഭ-നിയമസഭ) നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറു ശതമാനമെങ്കിലും ലഭിക്കണം. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് നാലംഗങ്ങളെയെങ്കിലും ജയിപ്പിക്കണം.

*ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളുടെ രണ്ട് ശതമാന (11 അംഗങ്ങള്‍) ത്തില്‍ കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം. അവര്‍ മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാവണം.

*നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം

മൂന്നാമത്തെ മാനദണ്ഡമനുസരിച്ചാണ് സിപിഎം ദേശീയപാര്‍ട്ടിയായി തുടരുന്നത്. സിപിഎം 45 സീറ്റുകളും സിപിഐ 55 സീറ്റുകളിലുമാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സിപിഎമ്മിന് മൂന്നും സിപിഐയ്ക്ക് രണ്ടും സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്.

സിപിഎമ്മിന് ഏറ്റവും കുറവ് സീറ്റുകള്‍ ലഭിച്ച തെരഞ്ഞെടുപ്പാണിത്. 2014 ല്‍ 9 ഉം 2009ല്‍ 19 ഉം സീറ്റുകളാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചിരുന്നത്. 2004ല്‍ 43 സീറ്റുകള്‍ ലഭിച്ചതാണ് ഏറ്റവും വലിയ റെക്കോര്‍ഡ്.

Exit mobile version