കോയമ്പത്തൂരിലും മധുരയിലും തിരുപ്പൂരിലും നാഗപട്ടണത്തും ഉജ്ജ്വല വിജയം നേടി ഇടതുപക്ഷം; ലക്ഷം ഭൂരിപക്ഷം നേടി ചരിത്ര നേട്ടം

പിആര്‍ നടരാജന്‍ കോയമ്പത്തൂരില്‍ 176603 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണനെ തോല്‍പ്പിച്ചത്.

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും മധുരയിലും മികച്ചപ്രകടനം കാഴ്ചവെച്ച് വിജയം പിടിച്ചെടുത്ത് സിപിഎം സ്ഥാനാര്‍ത്ഥികള്‍. മുന്‍ ലോക്‌സഭാംഗവും സിപിഎം നേതാവുമായ പിആര്‍ നടരാജന്‍ കോയമ്പത്തൂരില്‍ 176603 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണനെ തോല്‍പ്പിച്ചത്. മധുരയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തമിഴ്‌നാട് മുര്‍പോക്ക് എഴുത്താളര്‍ കലൈഞ്ജര്‍കള്‍ സംഘം പ്രസിഡന്റുമായ സു വെങ്കിടേശന്‍ 136609 വോട്ടിന് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വിവിആര്‍ രാജ്‌സത്യനെയും തോല്‍പ്പിച്ചു.

ഇടതുപക്ഷത്തിന് തമിഴ്‌നാട്ടില്‍ നാല് സീറ്റുകളാണ് ലഭിച്ചത്. അതും മികച്ച ഭൂരിപക്ഷത്തോടെ. നാഗപട്ടണത്ത് 181446 വോട്ടിന് സിപിഐ സ്ഥാനാര്‍ത്ഥി എം സെല്‍വരാജ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി എം ശരവണനെ തോല്‍പ്പിച്ചപ്പോള്‍ തിരുപ്പൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി സുബ്ബരായന്‍ 92876 വോട്ടിന് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി എംഎസ്എം ആനന്ദനെ തോല്‍പ്പിച്ചു.

പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമാണ് മധുരയിലെ വിജയിയായ സു വെങ്കടേശന്‍. 2006ല്‍ തിരുപ്പുറം കുണ്‍ട്രത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 29 വര്‍ഷമായി സിപിഎമ്മിന്റെ പ്രവര്‍ത്തകനായ അദ്ദേഹം തമിഴ്‌നാട് മുര്‍പോക്ക് എഴുത്താളര്‍ കലൈഞ്ജര്‍കള്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പ്രസിഡന്റാണ്.

Exit mobile version