ആകെ കിട്ടിയ ഷിവമോഗയിലും വിജയ തിളക്കമില്ലാതെ ബിജെപി; യെദ്യൂരപ്പ മൂന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ മകന് ഭൂരിപക്ഷം 47000 മാത്രം!

ബംഗളൂരു: നിയമസഭാ-ലോക്‌സഭാ മണ്ഡലങ്ങളിലേക്കായി അഞ്ചിടത്തേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് ഇരുട്ടടിയായി ആകെ കിട്ടിയ മണ്ഡലത്തിലെ ഭൂരിപക്ഷം. മൂന്നു ലോക്‌സഭാ, രണ്ടു നിയമസഭാ സീറ്റുകളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ നാലിലും ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത് മികച്ച നേട്ടമാണ്.

എന്നാല്‍ ഷിവമോഗ മണ്ഡലം മാത്രം പിടിച്ചെടുത്ത ബിജെപിക്ക് ഭൂരിപക്ഷം കുത്തനെ കുറയുകയും ചെയ്യുകയായിരുന്നു. ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്രയാണ് ഷിവമോഗയില്‍ ജയിച്ചത്. എന്നാല്‍ 2014 ല്‍ യെദ്യൂരപ്പ മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ മകന് ലഭിച്ചത് 47000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്.

അതേസമയം, ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരിയില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സഖ്യം നേടിയത്. 1999ല്‍ സോണിയാ ഗാന്ധി വിജയിച്ച ശേഷം കോണ്‍ഗ്രസ് ബെല്ലാരി പിടിക്കുന്നത് ഇത് ആദ്യമായാണ്. മാണ്ഡ്യയില്‍ ജെഡിഎസിന്റെ ശിവരാമ ഗൗഡയുടെ ഭൂരിപക്ഷം 3.24 ലക്ഷം വോട്ടാണ്.

Exit mobile version