സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സെ; കമല്‍ഹാസന്‍

ഞായറാഴ്ചയാണ് അറവകുറിച്ചിയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.

ചെന്നൈ: സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നുവെന്നും അത് നാഥുറാം ഗോഡ്‌സെയുമായിരുന്നുവെന്ന് മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ ഹാസന്‍. അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയാണ് പരാമര്‍ശം.

ഞായറാഴ്ചയാണ് അറവകുറിച്ചിയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. മണ്ഡലത്തിലെ മുസ്ലീം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇവിടെ ഒരുപാട് മുസ്ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ കമല്‍ഹാസന്‍ പറയുന്നു.

ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കും പ്രതിപക്ഷമായ ഡിഎംകെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ മുനയിലാണ് തമിഴ്നാടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. രണ്ട് ദ്രവീഡിയന്‍ പാര്‍ട്ടികളും കറകളഞ്ഞ് മുന്നോട്ടുവരില്ല. അവര്‍ പിഴവുകളില്‍ നിന്ന് പാഠം പഠിക്കുകയുമില്ല.’ ഹസന്‍ പറഞ്ഞു.

Exit mobile version