സമരപ്പന്തലില്‍ സീറ്റ് പിടിക്കാന്‍ തമ്മില്‍ തല്ലിയും വലിച്ച് നിലത്തിട്ടും കോണ്‍ഗ്രസ് നേതാക്കള്‍; അമ്പരന്ന് അണികളും നാട്ടുകാരും; വീഡിയോ വൈറല്‍

പ്രതിഷേധ സമരപന്തലില്‍ ഇടം പിടിക്കാനായി തമ്മില്‍ തല്ലി കോണ്‍ഗ്രസ് നേതാക്കള്‍.

ഹൈദരാബാദ്: പ്രതിഷേധ സമരപന്തലില്‍ ഇടം പിടിക്കാനായി തമ്മില്‍ തല്ലി കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയില്‍ സീറ്റ് പിടിക്കാനാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അടികൂടിയത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹനുമന്ത റാവുവും ഒരു പ്രാദേശിക നേതാവുമാണ് സമരവേദയില്‍ തര്‍ക്കത്തിലും പിന്നീട് പരസ്പരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിലും ഏര്‍പ്പെട്ടത്.

ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്നാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ സ്‌കൂള്‍ പരീക്ഷകളുടെ ക്രമക്കേടുകള്‍ക്കെതിരായുള്ള സമരമാണ് പ്രതിപക്ഷം ഉദ്ദേശിച്ചതെങ്കിലും, അത് കോണ്‍ഗ്രസിന്റെ തമ്മില്‍തല്ലിനുള്ള വേദിയായി മാറുകയായിരുന്നു. സംസ്ഥാനത്തെ പരീക്ഷാ ഫലങ്ങള്‍ വന്നതിന് ശേഷം 22 ലധികം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതിനെതിരെ ജനരോഷം ഉയര്‍ന്നതോടെയാണ് പ്രതിപക്ഷം സമരത്തിലേക്ക് കടന്നത്.

വേദിയിലെ ഇരിപ്പിടത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഹനുമന്ത റാവുവും പ്രാദേശിക കോണ്‍ഗ്രസ് നേതാവായ നാഗേഷ് മുദിരാജും ഏറ്റുമുട്ടുകയും, തല്ലിനിടയില്‍ നിലത്ത് വീണ് ഉരുണ്ട ഇവരെ മറ്റ് നേതാക്കള്‍ ഇടപെട്ട് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

Exit mobile version