മോഡിക്ക് കുടുംബമുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും പോയേനെ യുദ്ധക്കപ്പലില്‍! രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം തള്ളി ആനന്ദ് ശര്‍മ്മ

ഈ പ്രധാനമന്ത്രിക്കു കുടുംബമില്ല. അദ്ദേഹത്തിനു കുടുംബമുണ്ടായിരുന്നെങ്കില്‍ അക്കാര്യം ചെയ്യുമായിരുന്നു.

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കുടുംബത്തോടെ ഐഎന്‍എസ് വിരാട് യുദ്ധക്കപ്പലില്‍ ലക്ഷദ്വീപില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയെന്ന നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കുടുംബമുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇപ്രകാരം പ്രവര്‍ത്തിക്കുമായിരുന്നെന്ന് ശര്‍മ്മ പറഞ്ഞു.

ഏതു പ്രധാനമന്ത്രിയും അതു തന്നെയാണ് ചെയ്യുക, പക്ഷേ ഈ പ്രധാനമന്ത്രിക്കു കുടുംബമില്ല. അദ്ദേഹത്തിനു കുടുംബമുണ്ടായിരുന്നെങ്കില്‍ അക്കാര്യം ചെയ്യുമായിരുന്നു. ഒരു കുടുംബവുമായും മോഡിക്കു ബന്ധമില്ല. കുടുംബ മൂല്യങ്ങളെ അദ്ദേഹം ബഹുമാനിക്കുന്നില്ല. അദ്ദേഹം ഒറ്റയ്ക്കാണ് എല്ലായിടത്തും പോകുന്നതെന്നും ശര്‍മ്മ എഎന്‍ഐയോടു പറഞ്ഞു.

10 ദിവസം സ്വകാര്യ ടാക്‌സി പോലെയാണു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുദ്ധക്കപ്പല്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണം. നേരത്തെ, താന്‍ പിതാവിന്റെ കൂടെ യുദ്ധക്കപ്പലില്‍ കയറിയിട്ടുണ്ടെന്നും, അത് അവധിക്കാലം ആഘോഷിക്കാനായിരുന്നില്ല, ഔദ്യോഗിക യാത്രയുടെ ഭാഗമായിട്ടായിരുന്നെന്ന മറുപടിയുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതിനിടെ, മോഡിയുടെ ആരോപണത്തെ തള്ളി മുന്‍ നാവികസേനാ ഉദ്യോഗസ്ഥരും രംഗത്തെത്തി.

Exit mobile version