കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ല, കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാംപട്ടിക പ്രകാരം തുടരും; നിതിന്‍ ഗഡ്കരി

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരമാണ് നടപടിയെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിലെ ദേശീയപാതാ വികസനത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഔദ്യോഗികമായി വ്യക്തത വരുത്തുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാംപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള കേന്ദ്രത്തിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ ദേശീയ പാതാ മുന്‍ഗണന പട്ടകയില്‍ നിന്നൊഴിവാക്കിയതെന്ന ആരോപണമുണ്ടായിരുന്നു. അതേസമയം കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാംപട്ടികയില്‍ നിന്ന് മാറ്റിയത് തന്റെ നിര്‍ദേശ പ്രകാരമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Exit mobile version