കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനം രാഹുല്‍ ഗാന്ധി നടത്തിയോ എന്ന് സ്മൃതി ഇറാനി; അതേ എന്ന് മറുപടി നല്‍കി ജനങ്ങള്‍, പ്രസംഗം പാതിവഴിയില്‍ വെച്ച് നിര്‍ത്തി നേതാവ്, വീഡിയോ

ജനങ്ങളുടെ മറുപടി അര മിനുട്ടോളം നീണ്ടു നിന്നു.

ഭോപ്പാല്‍: കോണ്‍ഗ്രസിനെയും ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് ചോദ്യം ഉന്നയിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ചത് വലിയ തിരിച്ചടി. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. പ്രസംഗത്തിനിടെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും വാഗ്ദാനം ചെയ്തത് പോലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയോ എന്ന് വിമര്‍ശിച്ചായിരുന്നു സ്മൃതി ഇറാനി രംഗത്തെത്തിയത്.

എന്നാല്‍ കടങ്ങളെല്ലാം എഴുതി തള്ളിയെന്ന് ഒരേസ്വരത്തില്‍ ജനങ്ങള്‍ മറുപടി നല്‍കി. ഇതോടെ നേതാവ് പരുങ്ങലിലായി. പ്രസംഗം പാതിവഴിയില്‍ വെച്ച് നിര്‍ത്തി തടിതപ്പുകയായിരുന്നു. അശോക് നഗറില്‍ നടന്ന പരിപാടിയ്ക്കിടെയാണ് സംഭവം. ജനങ്ങളുടെ മറുപടി അര മിനുട്ടോളം നീണ്ടു നിന്നു. ഇതോടെയാണ് പ്രസംഗം മന്ത്രി നിര്‍ത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ 21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പാ ഇളവ് പദ്ധതിയിലൂടെ മധ്യപ്രദേശില്‍ ഗുണം ലഭിച്ചിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത് 55 ലക്ഷം പേരിലേക്ക് എത്തുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനി വിമര്‍ശനവുമായി രംഗത്തെത്തിയത്.

Exit mobile version