തട്ടിക്കൊണ്ടുപോയി ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത് അക്രമികള്‍; ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ സഹിച്ചത് മണിക്കൂറുകളോളം ക്രൂരപീഡനം

തടയാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ മണിക്കൂറുകളോളം ക്രൂര പീഡനം ഏറ്റുവാങ്ങി യുവതി. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയാണ് യുവതിയേയും ഭര്‍ത്താവിനേയും ആക്രമണത്തിന് ഇരയാക്കിയത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ഭാര്യയെ ഭീഷണിപ്പെടുത്തി അക്രമികള്‍ പീഡിപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭര്‍ത്താവിനൊപ്പം ഷോപ്പിങ്ങിനായി പോകുമ്പോഴാണ് അഞ്ചുപേര്‍ ചേര്‍ന്ന് വാഹനം തടഞ്ഞ് വലിച്ചിറക്കി യുവതിയെ ബലാത്സംഗം ചെയ്തത്.

ആല്‍വാറിനടുത്ത് തനഗ്‌സിയിലാണ് സംഭവം. പിന്നാലെയെത്തിയ അഞ്ചംഗ അക്രമി സംഘം ദമ്പതികളെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. റോഡിലൂടെ നിരക്കി വലിച്ചാണ് ഇവരെ കാട്ടിലെത്തിച്ചത്. പീഡനത്തെ എതിര്‍ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും ഭര്‍ത്താവിനെ അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി ഭാര്യ അക്രമികള്‍ക്ക് വഴങ്ങുകയായിരുന്നു. മൂന്നു മണിക്കൂറോളമാണ് യുവതി ഇവരുടെ ക്രൂരപീഡനത്തിന് ഇരയായത്. ദമ്പതികളെ നഗ്നരാക്കി വീഡിയോകളും ഇവര്‍ പകര്‍ത്തി. യുവാക്കള്‍ 11 വീഡിയോ എടുത്തിട്ടുണ്ടെന്നും ഇത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ചോദിക്കുന്ന പണം നല്‍കണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

യുവാക്കളായ അക്രമികള്‍ ഇവരില്‍നിന്ന് 2000 രൂപ മോഷ്ടിക്കുകയും, പിന്നീട് ഇരുവരേയും ഫോണില്‍ വിളിച്ച് 9000 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍തൃസഹോദരന്‍ വെളിപ്പെടുത്തി. ഏപ്രില്‍ 26നായിരുന്നു ഈ ദാരുണസംഭവം.

Exit mobile version