പ്ലസ്ടു, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നവദമ്പതികള്‍ സമീപത്തെ സര്‍വകലാശാല ക്യാംപസില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

ബംഗാളിലെ ബീര്‍ഭും ജില്ലയിലെ വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനകത്താണ് സംഭവം.

കൊല്‍ക്കത്ത: നവദമ്പതികളായ കൗമാരക്കാരെ താമസിക്കുന്ന സ്ഥലത്തിനു സമീപത്തെ സര്‍വകലാശാല ക്യാംപസിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. സോംനാഥ് മഹതോ (18) അബന്തിക (19) എന്നിവരാണു മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബംഗാളിലെ ബീര്‍ഭും ജില്ലയിലെ വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനകത്താണ് സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണു ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.

സര്‍വകലാശാലയിലെ ചൈനീസ് ഭാഷ, സംസ്‌കാരം എന്നിവയുടെ പഠനവിഭാഗമായ ചീന ഭവനയ്ക്കു സമീപമായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. അടുത്തിടെ വിവാഹിതരായ ഇരുവരും ബോല്‍പൂരിലെ ശ്രീനന്ദ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. സോംനാഥ് ഹയര്‍സെക്കന്‍ഡറി പരീക്ഷയും അബന്തിക 10ാം ക്ലാസ് ബോര്‍ഡ് പരീക്ഷയും എഴുതി ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.

അര്‍ധരാത്രി സമയത്തു ദമ്പതികള്‍ എങ്ങനെയാണു ക്യാംപസിനകത്തു പ്രവേശിച്ചതെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.
പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നു ബോല്‍പൂര്‍ പോലീസ് വ്യക്തമാക്കി. ചീന ഭവനയ്ക്കു സമീപം മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥരാണു വിവരം നല്‍കിയതെന്നു സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ അനിര്‍ബന്‍ സര്‍ക്കാര്‍ പറഞ്ഞു.

Exit mobile version