നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കേണ്ട കേസ് ജസ്റ്റിസ് ഖാന്‍ വില്‍ക്കറിന്റെ ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വേനലവധിക്ക് ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നു.

സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പായാല്‍ മാത്രമേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുളളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

കേസിലെ എല്ലാ രേഖകളും തനിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ച് നേരത്തേ വിചാരണ കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ഹര്‍ജി തള്ളിയിരുന്നു.

Exit mobile version