രാഹുല്‍ ഗാന്ധി ഇന്ത്യയെ കൊള്ളയടിച്ച് ഇറ്റലിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പണിയുകയാണെന്ന് യുവാവ്; അന്വേഷണത്തില്‍ അവയെല്ലാം മ്യൂസിയവും, തീയ്യേറ്ററുകളും! ആ പ്രചരണവും പൊളിഞ്ഞു

കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് പുറമെ ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തില്‍ രാഹുല്‍ സ്വന്തമാക്കുന്നതെന്നും ആരോപിച്ചിരുന്നു.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഇന്ത്യയെ കൊള്ളയടിച്ച് ഇറ്റലിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പണിയുകയാണെന്ന യുവാവിന്റെ ഫേസ്ബുക്ക് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ സംഭവത്തിനു പിന്നിലെ സത്യാവസ്ഥയും വെളിപ്പെടുന്നുണ്ട്. യുവാവ് കൂറ്റന്‍ കെട്ടിടങ്ങള്‍ വീഡിയോയിലൂടെ കാണിച്ച് അവയെല്ലാം രാഹുല്‍ ഗാന്ധിയുടേതാണെന്ന് പറയുകയായിരുന്നു. സംഭവം ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയടക്കം ഷെയര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സത്യാവസ്ഥ പുറത്ത് വന്നത്.

കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് പുറമെ ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തില്‍ രാഹുല്‍ സ്വന്തമാക്കുന്നതെന്നും ആരോപിച്ചിരുന്നു. ഗുജറാത്തി ഭാഷയിലായിരുന്നു വീഡിയോ. മേരാ ഭാരത് മഹാന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 1.5 ലക്ഷം ആള്‍ക്കാര്‍ കാണുകയും 13000 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന അടിക്കുറിപ്പും വീഡിയോക്ക് നല്‍കിയിരുന്നു.

എന്നാല്‍, ടൂറിനിലെ പിയാസ കാസ്റ്റെലോയിലെ സിറ്റി സ്‌ക്വയറിലെ മ്യൂസിയം, തീയ്യേറ്റര്‍, കൊട്ടാരം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളാണ് യുവാവ് ഷെയര്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കെട്ടിടം യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയതാണ്. ഇതോടെ സംഘപരിവാറിന്റെ ആ പ്രചരണവും പൊളിഞ്ഞു.

Exit mobile version