രാഷ്ട്രീയം കുടുംബ ജീവിതത്തിന് ഹാനികരം; രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഭാര്യ ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി: രഘുറാം രാജന്‍

രാഷ്ട്രീയത്തിലേക്ക് ഈയടുത്ത കാലത്തൊന്നും താനില്ലെന്ന് വെളിപ്പെടുത്തി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: രാഷ്ട്രീയത്തിലേക്ക് ഈയടുത്ത കാലത്തൊന്നും താനില്ലെന്ന് വെളിപ്പെടുത്തി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് കുടുംബ ജീവിതത്തിന് ഉത്തമമായിരിക്കില്ലെന്നും അദ്ദേഹം സാമ്പത്തിക പ്രസിദ്ധീകരണമായ ‘മിന്റി’ ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ആരോഗ്യകരമായ കുടുംബ ജീവിതത്തിന് ഹാനികരമാകും. ‘ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ കൂടെ ഉണ്ടാവില്ലെന്ന് ഭാര്യ എനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയം എല്ലായിടത്തും ഒരു പോലെയാണ്. എനിക്ക് അതിനോട് ഒരു താത്പര്യവുമില്ല. പാര്‍ട്ടി ഉണ്ടാക്കാനുമില്ല’.- 56 കാരനായ ലോകപ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ പറയുന്നു.

നോട്ട് നിരോധനമടക്കമുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പല സാമ്പത്തിക നടപടികളെയും എതിര്‍ത്തിട്ടുള്ള രഘുറാം രാജന്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്ര മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍, താന്‍ എവിടെയായിരുന്നാലും സന്തുഷ്ടനാണെന്നാണ് ഈ അഭ്യൂഹത്തോട് രഘുറാം രാജന്‍ പ്രതികരിക്കുന്നത്.

Exit mobile version