എന്തുകൊണ്ടാണ് കള്ളന്‍മാര്‍ക്കെല്ലാം മോഡി എന്ന് പേരുവരുന്നത്; നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ചിത്രദുര്‍ഗ: എന്തുകൊണ്ടാണ് കള്ളന്‍മാര്‍ക്കെല്ലാം മോഡി എന്ന് പേരുവരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോളാര്‍, ചിത്രദുര്‍ഗ മേഖലകളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവര്‍ കള്ളന്‍മാരുടെ കൂട്ടമാണ്. കര്‍ഷകരും ചെറുകിട വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റില്‍ നിന്നു പണം കൈക്കലാക്കി അവര്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്ല്യ, ലളിത് മോഡി എന്നിങ്ങനെ 15 പേര്‍ക്കായി നല്‍കി. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി. എന്താണ് ഈ കള്ളന്‍മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അഞ്ചുകോടി കുടുംബങ്ങള്‍ക്ക് 72,000 രൂപ വര്‍ഷംതോറും ലഭിക്കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ കാവല്‍ക്കാരന്റെ മുഖംചുളിഞ്ഞു. എവിടെനിന്നാണ് പണംകണ്ടെത്തുന്നതെന്നായിരുന്നു അവരുടെ മറുചോദ്യം. നിങ്ങളുടെ സുഹൃത്ത് അനില്‍ അംബാനിയുടെ പോക്കറ്റില്‍നിന്നു പണം വരുമെന്നാണ് മോഡിയോടു എനിക്കു പറയാനുള്ളത്. കാര്‍ഷിക ബജറ്റിലൂടെ കോണ്‍ഗ്രസ് കര്‍ഷകരുടെ ഹൃദയത്തിലെ ഭീതി നീക്കുമെന്നും കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയിലില്‍ പോകേണ്ടിവരില്ലെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version