നോട്ട് നിരോധനം രാജ്യം കണ്ട എറ്റവും വലിയ അഴിമതി: മൂന്ന്‌ലക്ഷം കോടിയുടെ കള്ളനോട്ട് വ്യോമസേനാ വിമാനത്തില്‍ എത്തിച്ചു; വന്‍ അഴിമതിയുടെ വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ്, പ്രതിരോധത്തിലായി ബിജെപി നേതൃത്വം

ന്യൂഡല്‍ഹി: രാജ്യം കണ്ട എറ്റവും വലിയ അഴിമതിയുടെ കഥയാണ് 2016ലെ നോട്ട് നിരോധനമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടേയും പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും മേല്‍നോട്ടത്തില്‍ കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ മാറ്റിനല്‍കി കമ്മീഷന്‍ തട്ടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ആരോപിച്ചു.

നോട്ട് നിരോധനത്തിന് ആറ് മാസം മുമ്പ് മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജകറന്‍സികള്‍ വിദേശത്ത് അച്ചടിച്ച് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു. അസാധുനോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ മാറ്റി നല്‍കി. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിയെടുത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട്. അമിത് ഷായാണ് ഇതിനുള്ള എല്ലാ സംവിധാനം ഒരുക്കിയതും നിയന്ത്രിച്ചതും. നോട്ട് മാറ്റി നല്‍കല്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും കപില്‍ സിബല്‍ ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകളായി സ്റ്റിംങ് ഓപ്പറേഷന്‍ വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടു. ടിഎന്‍എന്‍ ഏജന്‍സി നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് നോട്ട് നിരോധനത്തിലെ അഴിമതി കോണ്‍ഗ്രസ് തുറന്നുകാട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ tnn.world എന്ന വെബ്സൈറ്റില്‍ ഉണ്ടെന്നും സിബല്‍ വ്യക്തമാക്കി.

ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പ്രിന്റ് ചെയ്തത്. എന്നാല്‍ 2016 സെപ്റ്റംബര്‍ നാലിനാണ് ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി നിയമിതനായത്. നോട്ടുനിരോധനം നടന്നത് രണ്ട് മാസത്തിന് ശേഷം നവംബറിലാണ്. ആറ് മാസം മുമ്പ് നോട്ട് അച്ചടിച്ചു എന്ന് പറയുമ്പോള്‍ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ നിയമിതനാകുന്നതിനും നാല് മാസം മുമ്പ് തന്നെ അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയ നോട്ടുകള്‍ അച്ചടിച്ചു എന്നത് ദുരൂഹതയേറുന്നു.

നോട്ട് നിരോധനത്തില്‍ വ്യാപക അഴിമതി നടന്നെന്ന് ആരോപണണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി അഴിമതിയുടെ പുതിയ തെളിവുകളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

രാഹുല്‍ രത്രേക്കര്‍ എന്ന കാബിനറ്റ് സെക്രട്ടേറിയറ്റ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ് കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ അഴിമതിയുടെ കഥകള്‍ വിശദീകരിക്കുന്നത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ എത്തിച്ച നോട്ടുകള്‍ രാഷ്ട്രീയ പ്രമുഖര്‍ക്കും വന്‍ വ്യവസായികള്‍ക്കുമാണ് കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിയതായും ആരോപണം ഉണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് പണത്തിന്റെ കൈമാറ്റവും നിയന്ത്രിച്ചിരുന്നത്.

ചില രാഷ്ട്രീയ നേതാക്കളുടേയും ഭീമന്‍ ബിസിനസ് സ്ഥാപനങ്ങളുടേയും പണം മുന്‍പേ തന്നെ മാറ്റി നല്‍കി. ആദ്യം 15 ശതമാനമായിരുന്ന കമ്മീഷന്‍ പിന്നീട് 35-40 ശതമാനം വരെയെത്തി. അമിത് ഷാ നിയന്ത്രിക്കുന്ന ശൃംഖലയ്ക്ക് ഒരു നിശ്ചിത ശതമാനം കമ്മീഷന്‍ കൊടുത്തുകൊണ്ടിരിക്കണമായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി 26 പേരെ റിസര്‍വ്വ് ബാങ്കുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിയോഗിച്ചിരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. നോട്ട് ഇടപാടിലെ കള്ളത്തരം പുറത്തുവരാതിരിക്കാന്‍ റിലയന്‍സ് ഡേറ്റാ ബേസ് ദുരുപയോഗം ചെയ്തു എന്നും രാഹുല്‍ രത്രേക്കര്‍ വിശദീകരിക്കുന്നുണ്ട്.

Exit mobile version