റാഫേല്‍ ഇടപാടിന് പിന്നാലെ റിലയന്‍സും ഫ്രഞ്ച് ഡാസോ ഏവിയേഷനും 33 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടു; നേടിയത് 284 കോടിയും; കുരുക്ക് കൂടുതല്‍ മുറുകുന്നു

ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ വിവാദ കരാറിന് പിന്നാലെ ഇടപാടുകാരായ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ഫ്രാന്‍സിന്റെ ഡാസോ ഏവിയേഷനും തമ്മില്‍ മറ്റൊരു കരാറില്‍ പങ്കാളികളായിരുന്നെന്ന റിപ്പോര്‍ട്ട് പുറത്ത്. റാഫേല്‍ ഇടപാടില്‍ വിവാദച്ചുഴിയില്‍ നില്‍ക്കുന്ന റിലയന്‍സ് എയര്‍പോര്‍ട് ഡവലപേഴ്‌സ് ലിമിറ്റിഡ് (ആര്‍എഡിഎല്‍) എന്ന കമ്പനിയില്‍ ഡാസോ ഏകദേശം 40 ലക്ഷം യൂറോ ( 33 കോടി രൂപ) 2017 ല്‍ ഡാസോയില്‍ നിക്ഷേപിച്ചുവെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. നഷ്ടത്തിലായിരുന്ന ആര്‍എഡിഎല്‍ ഇതിലൂടെ 284 കോടി രൂപ ലാഭമുണ്ടാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു. റാഫേല്‍ കരാര്‍ നിലവില്‍വന്ന ശേഷമാണ് ഈ നിക്ഷേപമുണ്ടായത്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍എഡിഎല്ലില്‍ അവര്‍ക്കുള്ള ഓഹരികളില്‍ 34.7% ഡാസോ ഏവിയേഷനു വിറ്റുവെന്നു റിലയന്‍സിന്റെ രേഖകളിലുണ്ട്. ഡാസോയുടെ രേഖകളിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 2015-16 സാമ്പത്തിക വര്‍ഷം 9 ലക്ഷവും 2016-17 വര്‍ഷം 10.35 ലക്ഷം നഷ്ടത്തിലായിരുന്നു ആല്‍എല്‍ഡിഎല്‍ എന്നു കമ്പനി രേഖകള്‍ സൂചിപ്പിക്കുന്നു.

വിമാനത്താവങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന കമ്പനിക്ക് 2009 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 63 കോടി രൂപയുടെ വിമാനത്താവള വികസന കരാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനങ്ങളൊന്നും കാര്യമായി നടന്നില്ല. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ മഹാരാഷ്ട്ര എയര്‍പോര്‍ട് ഡവലപ്‌മെന്റ് കൗണ്‍സില്‍ ആര്‍എഡിഎല്ലില്‍നിന്നു വിമാനത്താവളങ്ങളുടെ ചുമതല തിരികെയെടുക്കാന്‍ ആലോചിക്കുകയായിരുന്നു.

എന്നാല്‍, 2015 ഓഗസ്റ്റില്‍ ആര്‍എല്‍ഡിഎല്ലിന്റെ സഹസ്ഥാപനമായ റിലയന്‍സ് എയ്‌റോസ്ട്രക്ചറിന്റെ അപേക്ഷപ്രകാരം നാഗ്പുരില്‍ അവര്‍ക്ക് 289 ഏക്കര്‍ സ്ഥലം കൗണ്‍സില്‍ അനുവദിച്ചു. 2015 ഏപ്രിലിലാണു റാഫേല്‍ കരാര്‍ ഒപ്പിട്ടത്.

Exit mobile version