അധികാരം കിട്ടിയാല്‍ ആദ്യ ദിനം റാഫേല്‍ അന്വേഷിക്കും; 10 ലക്ഷം പേര്‍ക്ക് തൊഴില്‍; തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍ നിന്നും 150 ആക്കി ഉയര്‍ത്തും; ന്യായ് പദ്ധതിക്ക് മുന്‍ഗണന; വാഗ്ദാന പെരുമഴയായി കോണ്‍ഗ്രസ് പ്രകടന പത്രിക

ന്യൂഡല്‍ഹി: ജനങ്ങളുടെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന ഉറപ്പുമായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും ക്ഷേമവും ഉറപ്പാക്കുമെന്ന് പത്രിക പുറത്തിറക്കി കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം ചെയ്തു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് അടിയന്തിരമായി രാജ്യം പരിഹരിക്കേണ്ട മുഖ്യപ്രശ്നങ്ങളെന്നു പ്രകടനപത്രികയില്‍ പറയുന്നു. പ്രധാനമായും അഞ്ചു കാര്യങ്ങളാണ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുന്ന ന്യായ് പദ്ധതിക്കു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. 2020 മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിലെ ഒഴിവുകള്‍ നികത്തും. ഗ്രാമപഞ്ചായത്തുകളിലെ ഒഴിവുകള്‍ നികത്തി 10 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും

ന്യായ് പദ്ധതി മൂലം ദരിദ്രര്‍ക്ക് അവരുടെ കൈവശം പണം ലഭിക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് മുരടിച്ചുപോയ സമ്പദ്സ്ഥിതി മുന്നോട്ടു നീങ്ങും എന്നീ രണ്ടു കാര്യങ്ങളാണ് നടപ്പാകുകയെന്നും പ്രകടന പത്രിക ഉയര്‍ത്തി കാണിക്കുന്നു. ഈ പദ്ധതിയിലൂടെ വ്യവസായം തുടങ്ങുന്നതിന് ആദ്യത്തെ മൂന്നുവര്‍ഷം അനുമതി ആവശ്യമില്ല. തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍നിന്ന് 150 ആക്കി ഉയര്‍ത്തും. റെയില്‍ ബജറ്റിന്റെ മാതൃകയില്‍ പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. കര്‍ഷകര്‍ക്കു വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസ രംഗത്തേക്ക് ഉപയോഗിക്കും. തെരഞ്ഞെടുപ്പില്‍ ഇനി മുതല്‍ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണുമെന്നും തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കി പകരം ദേശീയ തെരഞ്ഞെടുപ്പ് ഫണ്ട് കൊണ്ടുവരുമെന്നും പത്രികയില്‍ പറയുന്നു.

മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുള്ള വികസന അജണ്ട, ജിഎസ്ടി രണ്ടു സ്ലാബുകളിലേക്കു കുറയ്ക്കുക തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങള്‍. കര്‍ഷകരുടെയും യുവാക്കളുടെയും ദളിതരുടെയും വിദ്യാഭ്യാസം, ആരോഗ്യം, വിദേശകാര്യനയം, രാജ്യസുരക്ഷ എന്നീ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും പ്രകടനപത്രികയില്‍ പറയുന്നു.

ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് ഈ പ്രകടന പത്രിക തയ്യാറാക്കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യാജ ഉറപ്പുകളൊന്നും അതിലില്ല. ജനങ്ങളുടെ ശബ്ദമാണ് അതിലൂടെ പ്രചരിക്കുന്നത്. എല്‍ജിബിടി വിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കും. സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരും, ന്യായ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ യാതൊരു കള്ളത്തരവുമില്ല. കാരണം ദിവസേന ഒട്ടേറെ നുണകള്‍ കേള്‍ക്കുന്ന ഒരു സമൂഹത്തിലാണ് നാം കഴിയുന്നതെന്നും അധികാരത്തിലെത്തിയാല്‍ ആദ്യദിനം തന്നെ റാഫേല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version