എന്ത് പ്രഹസനോണ് എംപീ..! വെയിലത്ത് ഗോതമ്പ് കൊയ്തും, കറ്റ കെട്ടിയും വിയര്‍ത്ത് കുളിച്ച് വോട്ട് അഭ്യര്‍ത്ഥന ആരംഭിച്ച് ഹേമമാലിനി; പണ്ട് ഞങ്ങള്‍ വെയിലത്ത് കാത്തു നിന്നപ്പോള്‍ എവിടെയായിരുന്നെന്ന് നാട്ടുകാര്‍

മഥുര: മഥുര ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മുന്‍കാലനടി ഹേമമാലിനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ഗോതമ്പ് പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ കറ്റ കെട്ടാന്‍ സഹായിച്ചുകൊണ്ടാണ് ഹേമ മാലിനി പ്രചാരണത്തിന് തുടക്കം കുറിച്ചത്. ജനങ്ങളെല്ലാം തന്നെ കണ്ട് ആനന്ദത്തിലാണെന്നും സന്തോഷത്തോടെയാണ് വരവേറ്റതെന്നും മുന്‍ ബോളിവുഡ് താരം കൂടിയായ എംപി അവകാശപ്പെടുന്നു. ജനങ്ങള്‍ക്കായി മുമ്പ് ഈ മണ്ഡലത്തിലെ പ്രതിനിധികള്‍ക്ക് ചെയ്യാന്‍ സാധിക്കാതിരുന്ന പലതും തനിക്ക് ചെയ്യാന്‍ സാധിച്ചെന്നും ഹേമ മാലിനി അവകാശപ്പെട്ടു. ഇത്രനാളും മഥുരയ്ക്ക് വേണ്ടി ചെയ്യാന്‍ സാധിച്ച കാര്യങ്ങളില്‍ അഭിമാനിക്കുന്നെന്നും ഭാവിയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഹേമ മാലിനിയുടെ വാക്കുകളൊന്നും മണ്ഡലത്തിലെ ജനങ്ങളെ സന്തോഷിപ്പിക്കുന്നില്ലെന്നാണ് അവരുടെ പ്രതികരണം തെളിയിക്കുന്നത്. ഹേമ മാലിനി മണ്ഡലത്തിനായി എടുത്തുപറയത്തക്ക കാര്യങ്ങളോ വികസന പ്രവര്‍ത്തനങ്ങളോ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ എഎന്‍ഐയോട് പ്രതികരിക്കുന്നു. നാട്ടുകാരനായ ഒരു വ്യക്തിയുടെ വാക്കുകള്‍ ഇങ്ങനെ ‘സ്വന്തം മണ്ഡലത്തിലേക്ക് ഹേമ മാലിനി വരുമ്പോഴൊക്കെ നേരെ അവരുടെ ഗസ്റ്റ് ഹൗസിലേക്കാണ് പോവുക. അവിടെ പോയി വിശ്രമിക്കുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹേമ മാലിനി, പൊരിവെയിലത്ത് അവരെ കാണാനായി കാത്തിരിക്കുന്ന ജനങ്ങളെ തിരിഞ്ഞു നോക്കാറുപോലും ഇല്ലായിരുന്നു.’

പരിഹരിക്കാതെ കിടക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട് ഇവിടുത്തെ ജനങ്ങള്‍ക്ക്. കുടിവെള്ള ദൗര്‍ലഭ്യം രൂക്ഷമാണ് ഈ മണ്ഡലത്തില്‍, ശൗചാലയങ്ങളുമില്ല. വിശുദ്ധ നഗരമെന്ന പേരുമാത്രമാണ് ബാക്കി.’ ഇതൊന്നും പരിഹരിക്കാത്ത ഹേമ മാലിനിക്ക് ഇനിയും എങ്ങനെ വോട്ട് ചെയ്യുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.

നേരത്തെ, മാര്‍ച്ച് 25ന് ഹേമ മാലിനി ബിജെപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ബാങ്കേ ബിഹാരി ക്ഷേത്രത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രാര്‍ത്ഥനകള്‍ക്കായും ഹേമ മാലിനി എത്തിയിരുന്നു. മൂന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹേമ മാലിനി കഴിഞ്ഞതവണ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ച് പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ ജനപിന്തുണയ്ക്ക് അനുസൃതമായ പ്രവര്‍ത്തനം നടത്താന്‍ എംപിക്ക് സാധിച്ചിട്ടില്ലെന്നാണ് ജനങ്ങളുടെ വികാരം.

Exit mobile version