ബലാക്കോട്ട് വ്യോമാക്രമണം രാമക്ഷേത്രത്തെ വിഴുങ്ങിയോ? മുമ്പ് അയോധ്യ ക്ഷേത്രമായിരുന്നു ബിജെപിക്ക് വിഷയം; ഇപ്പോള്‍ ബലാക്കോട്ടായി;വിമര്‍ശിച്ച് ഫറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബുള്ള. മുമ്പ് ബിജെപിയുടെ മുഖ്യ വിഷയം രാമക്ഷേത്ര നിര്‍മ്മാണമായിരുന്നു. എന്നാലിപ്പോള്‍ അതൊക്കെ മറന്ന് ബലാക്കോട്ട് വ്യോമാക്രമണമായി. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ മുതലെടുക്കുന്ന ബിജെപി രാഷ്ട്രീയത്തെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ‘മുമ്പ് ക്ഷേത്രമായിരുന്നു പ്രധാന വിഷയം, ഇപ്പോള്‍ അതെവിടെപ്പോയി? ബലാക്കോട്ട് വിഴുങ്ങിയോ?’-ഫറൂഖ് അബ്ദുള്ള ചോദിക്കുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്നും ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധിതിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരുപാട് ഇന്ത്യന്‍ സൈനികര്‍ ഛത്തീസ്ഗഢില്‍ മരിച്ചുവീണു.പക്ഷെ മോഡി ഒരിക്കലും ആ സൈനികരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചില്ല. പക്ഷെ, നാല്‍പത് സൈനികര്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ടപ്പോള്‍ മോഡി ഒരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു. തനിക്ക് ഇക്കാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്നും ഫറൂഖ് അബ്ദുള്ള ഉന്നയിച്ചു.

മോഡി പാകിസ്താനെ ആക്രമിച്ച് മുന്നൂറോ അഞ്ഞൂറോ ആയിരമോ ആളുകളെ കൊലപ്പെടുത്തി. പാകിസ്താന്റെ വിമാനം തകര്‍ത്തു വീഴ്ത്തി മോഡി തനിക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്നും വലിയ ധീരനാണ് എന്ന് കാണിക്കാനാണ് ശ്രമിച്ചത്. ഈ കാട്ടിക്കൂട്ടലുകള്‍ നടത്തി മോഡി കര്‍ഷകരുടേയും തൊഴിലില്ലാത്തവരുടെയും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെയ്ക്കാനാണ് ശ്രമിച്ചത്. അദ്ദേഹം കുറ്റപ്പെടുത്തുന്നു.2 കോടി ജോലി വാഗ്ദാനം ചെയ്ത മോഡിയുടെ പ്രവര്‍ത്തിയ കുറ്റപ്പെടുത്തിയ ഫറൂഖ് അബ്ദുള്ള പെട്രോള്‍, ഡീസല്‍, എല്‍പിജി വില നിയന്ത്രിക്കുമെന്ന പണ്ടത്തെ മോഡിയുടെ വാഗ്ദാനങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Exit mobile version