മോഡി നേരിട്ട് അടര്‍കളത്തിലേക്ക്; തെരഞ്ഞെടുപ്പ് പ്രചാരണം നാളെ ആരംഭിക്കും; കാശ്മീരില്‍ നിന്നും തുടക്കം

ജമ്മു: പ്രധാനമന്ത്രി കുപ്പായം അഴിച്ചുവെച്ച് നരേന്ദ്ര മോഡി ബിജെപി പ്രചാരകനായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നാളെ കാശ്മീരില്‍ നിന്ന് ഔദ്യോഗികമായി തുടങ്ങുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചു. കാശ്മീരില്‍ നിന്നും പ്രചാരണം ആരംഭിക്കാന്‍ കാരണം സംസ്ഥാനത്തോടുള്ള മോഡിയുടെ പ്രത്യേക മമതയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞവര്‍ഷം, പഞ്ചായത്ത്, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും കണക്കറ്റ് വിമര്‍ശിച്ച രാം മാധവ് നേതൃത്വത്തിന്റെ കഴിവുകേടിനേയും കുറ്റപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ച പാര്‍ട്ടികളിലെ നേതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാന്‍ മുന്‍പന്തിയിലുണ്ടെന്നും ബിജെപി വിമര്‍ശിച്ചു. ഇതില്‍ നിന്നും ഇവര്‍ക്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, സ്വന്തം കസേര ഉറപ്പിക്കാനാണ് താല്‍പര്യമെന്ന് വ്യക്തമായിരിക്കുകയാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി ആരോപിച്ചു.

ഇന്ത്യയുടെ ഉപഗ്രഹവേദ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ശാസ്ത്രജ്ഞരെ പ്രശംസിച്ച രാം മാധവ്, ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.

Exit mobile version