നിറപുഞ്ചിരിയൊക്കെ പഴയ സ്റ്റൈല്‍; മുടി വെട്ടി കൊടുത്തും ശവമഞ്ചം ചുമന്നും കുളിപ്പിച്ച് കൊടുത്തും തുണി അലക്കിയും വോട്ടര്‍മാരെ പാട്ടിലാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് സ്ഥാനാര്‍ത്ഥികള്‍

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ ഓടി നടക്കുകയാണ് തെലങ്കാനയിലെ സ്ഥാനാര്‍ത്ഥികള്‍. ജനങ്ങളെ വലയിലാക്കി ഏതുവിധേനെയും ജയിക്കുക എന്ന ലക്ഷ്യത്തോടെ വോട്ട് പിടിക്കാനായി വ്യാജസ്‌നേഹവുമായി ഇറങ്ങി പഴി കേള്‍ക്കുകയാണ് ഒരു കൂട്ടം സ്ഥാനാര്‍ത്ഥികള്‍.

കൂടെക്കൂടെയുള്ള വീട് സന്ദര്‍ശനം, മുഴുവന്‍ പല്ലും പ്രദര്‍ശിപ്പിക്കുന്ന പുഞ്ചിരി, ആവശ്യങ്ങള്‍ ചോദിച്ചുള്ള വരവ്, വാഗ്ദാനപ്പെരുമഴ, കുട്ടികളെയും പ്രായമായവരെയും വാരിപ്പുണരല്‍, ഉമ്മവയ്ക്കല്‍ അങ്ങനെ പോവുന്ന കാര്യങ്ങളുടെ ലിസ്റ്റിലേക്ക് കുറച്ചുകൂടി വ്യാജസ്‌നേഹം ചേര്‍ത്തിരിക്കുകയാണ് ഇവര്‍.

തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്)യാണ് പ്രചാരണം നടത്തി വിമര്‍ശനത്തിനും ഇരയാകുന്നത്. പിരിച്ചുവിട്ട നിയമസഭയിലെ സ്പീക്കറും ഭൂപല്‍പള്ളി മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥിയുമായ എസ് മധുസൂദനാചാരി തന്റെ വോട്ടുകള്‍ എല്ലാം പെട്ടിയിലാക്കാന്‍ തിങ്കളാഴ്ച ഒരു ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ മധുസൂദന അവിടെ എത്തിയ ആളുകള്‍ക്ക് ഷേവ് ചെയ്തുനല്‍കി. മറ്റൊരാള്‍ക്ക് മുടിവെട്ടിയും നല്‍കി.

വീടിനു പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഒരാളെ വാരിക്കൊടുത്ത് ഊട്ടി തൃപ്തനാക്കിയിട്ടാണ് മധുസൂദന മടങ്ങിയത്. രണ്ടു ദിവസം മുന്‍പ് രാംനഗര്‍ കോളനിയില്‍ വൃക്കരോഗം ബാധിച്ച് മരിച്ച ചെറുപ്പക്കാരന്റെ ശവമഞ്ചം ചുമക്കാനും മധുസൂദന മുന്നിലുണ്ടായിരുന്നു.

ജനസേവനത്തില്‍ മധുസൂദനയെ പിന്നിലാക്കാനുള്ള ശ്രമത്തിലായിരുന്നു അര്‍മൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ജീവന്‍ റെഡ്ഡി. എന്നാല്‍ ചെറുതായി ഒന്നുപാളിപ്പോയി. ഒരാളുടെ മൃതദേഹം സംസ്‌കാരിക്കാന്‍ എടുക്കുന്നതിനിടെ കാമറയെ നോക്കി റെഡ്ഡി ചിരിച്ചതാണ് പണിയായത്. പ്രശംസയ്ക്കു പകരം രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ചിരിച്ചുകൊണ്ട് ശവമഞ്ചം ചുമക്കുന്ന റെഡ്ഡിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.

യെല്ലാഡു മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി കൊരം കനയ്യയാണ് മറ്റൊരു താരം. വോട്ടുചോദിച്ചു ചെന്നപ്പോള്‍ വീടിനു മുന്നില്‍ നിന്ന് കുളിക്കുകയായിരുന്ന യുവാവിനെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചിട്ടാണ് കനയ്യ പോയത്. ഒരു കപ്പില്‍ വെള്ളമെടുത്ത് യുവാവിന്റെ ദേഹത്ത് ഒഴിച്ചുകൊടുത്തു. ഇത്തരം പ്രവര്‍ത്തികളെല്ലാം കാമറയില്‍ ഉടനടി പകര്‍ത്താനും ആളുണ്ട്.

ജനഗണ്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മുത്തിറെഡ്ഡി യാദഗിരി റെഡ്ഡിയാകട്ടെ ഒരു സ്ത്രീയെ വസ്ത്രം അലക്കാന്‍ വരെ സഹായിച്ചു. മഭുബബാദിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി ശങ്കര്‍ നായിക് അലക്കുശാലയില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കി.

സ്റ്റേഷന്‍ ഘന്‍പുര്‍ മണ്ഡലത്തിലെ ടി രാജയ്യ പച്ചക്കറി കച്ചവടക്കാരന്റെ വേഷത്തിലാണ് വോട്ടര്‍മാരെ കാണാനെത്തിയത്.

ബഭുബ്‌നഗര്‍ സ്ഥാനാര്‍ത്ഥി ശ്രീനിവാസ് ഗൗഡ് തയ്യല്‍കടയില്‍ ജോലിക്ക് സഹായിച്ചു. ഡിസംബര്‍ എട്ടിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.

Exit mobile version