കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; തെലങ്കാനയില്‍ 19 എംഎല്‍എമാരില്‍ എട്ടാമത്തെ എംഎല്‍എയും കോണ്‍ഗ്രസ് വിട്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും കോണ്‍ഗ്രസ് എംഎല്‍എയുടെ കൊഴിഞ്ഞുപോക്ക്. കോത്തഗുഡം എംഎല്‍എ വനമ വെങ്കട്ടേശ്വര റാവുവാണ് കഴിഞ്ഞദിവസം പാര്‍ട്ടി വിട്ട് ടിആര്‍എസ്സില്‍ ചേര്‍ന്നത്. ആവശ്യമെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 19 എംഎല്‍എമാരില്‍ എട്ട് പേരും മൂന്നു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടിരുന്നു. 119 അംഗ സഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. ഇത് മൂന്നു മാസം കൊണ്ട് 11 ആയി ചുരുങ്ങി.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കുകയാണ് ഈ കൊഴിഞ്ഞുപോക്ക്. ഇതോടുകൂടി പ്രധാന പ്രതിപക്ഷമെന്ന പദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പദവി നിലനിര്‍ത്തണമെങ്കില്‍ 12 എംഎല്‍എമാര്‍ എങ്കിലും വേണം. എന്നാല്‍ സ്ഥിതി വഷളായിരിക്കെ നാല് എംഎല്‍എമാര്‍ കൂടി ടിആര്‍എസ് നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണ്.

വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ടിആര്‍എസില്‍ ലയിക്കുന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കാനും നീക്കമുണ്ട്. മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മറുകണ്ടം ചാടിയാല്‍ കൂറുമാറ്റം ബാധകമാകില്ല. ഓരോ ദിവസവും ഓരോ എംഎല്‍എ എന്ന നിലയിലാണ് കൊഴിഞ്ഞുപോക്ക്.

അതേസമയം, പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ടിആര്‍എസ്സിന്റെ ഗൂഢാലോചനയാണ് ഈ നീക്കമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Exit mobile version