കാമുകന്‍ മകന്റെ കൂട്ടുകാരന്‍; പ്രണയം വിലക്കിയതോടെ പ്രതികാരം; ഒരുമിച്ച് ജീവിക്കാന്‍ മകനെ കൊലപ്പെടുത്തി അമ്മ

ന്യൂഡല്‍ഹി: നാല്‍പ്പത്തിമൂന്നുകാരിയായ അമ്മയുടെ പ്രണയം കാരണം ഇരുപത്തിമൂന്നുകാരനായ മകന് ജീവന്‍ നഷ്ടമായി. കാമുകനൊപ്പം ജീവിക്കാനായി മാതാവ് മകനെ കൊലപ്പെടുത്തുകയായിരുന്നു. ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലാണു സംഭവം. ഫെബ്രുവരി 19നാണ് ചമന്‍പുര ഗ്രാമത്തിലെ വീട്ടില്‍വച്ച് മീന ദേവിയുടെ മകന്‍ പ്രമോദ് എന്ന യുവാവ് വെടിയേറ്റു മരിച്ചത്. അജ്ഞാതരുടെ വെടിയേറ്റ് മകന്‍ മരിച്ചെന്നായിരുന്നു മാതാവിന്റെ മൊഴി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കൊലപാതകം പുറംലോകമറിഞ്ഞത്.

മീന ദേവിയുടെ മകനായ പ്രമോദ് ഗുരുഗ്രാമില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അടുത്തപ്രദേശത്തുള്ള സമപ്രായക്കാരനായ പ്രദീപുമായി സൗഹൃദത്തിലായിരുന്നു. ഇതിനുപിന്നാലെ പ്രമോദിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി പ്രദീപ്. പിന്നീട് പ്രമോദിന്റെ അമ്മയുമായി പ്രദീപ് അടുപ്പത്തിലാകുകയായിരുന്നു. ജോലിയുപേക്ഷിച്ച പ്രമോദ് കഴിഞ്ഞ ഒരുമാസമായി വീട്ടിലുണ്ടായിരുന്നു.

ഇക്കാലത്താണ്, അമ്മയും തന്റെ സുഹൃത്തും തമ്മില്‍ ബന്ധമുണ്ടെന്ന സംശയം പ്രമോദിന് ഉയര്‍ന്നത്. തുടര്‍ന്ന് പ്രദീപിനെ വീട്ടില്‍ വരുന്നതില്‍നിന്നും പ്രമോദ് വിലക്കി. ഇതോടെയാണ് പ്രമോദിനെ കൊലപ്പെടുത്താനുള്ള പദ്ധതി അമ്മയും പ്രദീപും ചേര്‍ന്ന് തയറാക്കിയത്. ഇതിനായി പ്രദീപിന്റെ രണ്ടു സുഹൃത്തുക്കളുടെ സഹായവും തേടി. 19ന് രാത്രി ഈ സംഘം പ്രദീപിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്നു പുലര്‍ച്ചെ അജ്ഞാതരായ രണ്ടു പേര്‍ തന്റെ മകനെ കൊലപ്പെടുത്തിയെന്ന് മീന പോലീസില്‍ അറിയിച്ചു. താന്‍ ഉറക്കത്തിലായിരുന്നുവെന്നും രാവിലെയാണ് വിവരം അറിഞ്ഞതെന്നുമാണ് മീന പറഞ്ഞിരുന്നത്.

എന്നാല്‍ ബുധനാഴ്ച രാത്രിയില്‍ പോലീസിന്റെ പട്രോളിങ്ങിനിടെ നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് പ്രമോദിന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് മീനയേയും പ്രദീപിനെയും രണ്ടു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

Exit mobile version