പാര്‍ട്ടികള്‍ സൈന്യത്തിന്റെ പേരുപറഞ്ഞ് വോട്ട് പിടിക്കുന്നത് തടയണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് മുന്‍ നാവിക സേനാ മേധാവി

ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി സൈനിക വേഷം ധരിച്ച് അഭിനന്ദനെ കുറിച്ച് കവിത എഴുതി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഇന്ത്യന്‍ സായുധ സേനയുടെ പേര് വലിച്ചിഴയ്ക്കുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ തടയണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇന്ത്യയുടെ മുന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ്.

പുല്‍വാമയുമായോ, ബലാക്കോട്ടുമായോ ബന്ധപ്പെട്ട സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ശക്തമായ സന്ദേശ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പാകിസ്താന്‍ മോചിപ്പിച്ച ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ദി സിറ്റിസണ്‍ പുറത്തു വിട്ട രാംദാസിന്റെ കത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കപട ദേശീയ വാദത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രം ഉപയോഗിച്ച് വോട്ടുകള്‍ സ്വാധീനിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നാണ് അദ്ദേഹത്തിന്റെ കത്തിലെ പ്രധാന ആവശ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രങ്ങള്‍, സൈന്യത്തിന്റെ യൂണിഫോം എന്നിവ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉപയോഗിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഇക്കാര്യത്തില്‍ സൈന്യത്തിലെ തന്റെ സഹപ്രവര്‍ത്തകരും സമാനാഭിപ്രായക്കാരണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി സൈനിക വേഷം ധരിച്ച് അഭിനന്ദനെ കുറിച്ച് കവിത എഴുതി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. പുല്‍വാമയ്ക്ക് തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കന്യാകുമാരിയില്‍ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ചിത്രം വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

Exit mobile version