പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മോഡി ഖജനാവില്‍ നിന്നും ധൂര്‍ത്തടിച്ചത് 10,000 കോടി രൂപ! പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അശോക് ഗെഹ്‌ലോട്ട്

ജയ്പുര്‍:പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മോഡി തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഖജനാവില്‍ നിന്നും 10,000 കോടി രൂപ ധൂര്‍ത്തടിച്ചെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ആരോപണം. ജയ്പുരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡി പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിച്ച് കുറ്റപ്പെടുത്തുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരത്തില്‍ പെരുമാറുന്ന ഒരു പ്രധാനമന്ത്രിയെ ഇത്രയും നാളത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ടിവി പരസ്യം നല്‍കുന്നതില്‍ ഒന്നാമത് ബിജെപിയാണ്. ആമസോണ്‍, നെറ്റ്ഫ്ളിക്സ്, ട്രിവാഗോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പികളെ വെട്ടിച്ചാണ് ബിജെപി ഒന്നാമനായത്.

ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്ഥാനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍, ദിഗ് വിജയ് സിങ്ങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്ന ചോദ്യം ശരിയാണെന്നും. മരണസംഖ്യ മോദി സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

Exit mobile version