ഹിറ്റ് അടിച്ച് കൊതുകിനെയൊക്കെ കൊന്നു; ഇനി ഉറങ്ങണോ? അതോ കൊന്നവയുടെ കണക്കെടുക്കണോ? വ്യോമാക്രമണത്തിന് തെളിവു ചോദിച്ചവരെ പരിഹസിച്ച് വികെ സിങ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന നടത്തിയ ബലാകോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് വ്യക്തമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വികെ സിങ്. ഭീകരര്‍ മരണപ്പെട്ടതിനുള്ള തെളിവുകള്‍ സംബന്ധിച്ച ചോദ്യങ്ങളെ കൊതുകിനെ കൊല്ലുന്നതിനോട് ഉപമിച്ചാണ് വികെ സിങിന്റെ പരിഹാസം.

‘പുലര്‍ച്ച മൂന്നരയ്ക്ക് അവിടെ നിറയെ കൊതുകുകളുണ്ടായിരുന്നു. ഞാന്‍ ഹിറ്റ് സ്പ്രേ ഉപയോഗിച്ച് അവയെ കൊന്നു. ഇനി ഉറങ്ങണോ അതോ കൊന്ന കൊതുകുകളുടെ കണക്കെടുക്കണോ?’- വികെ സിങിന്റെ ട്വീറ്റ് ഇങ്ങനെ. ‘പൊതുവെ പറയുന്നു’ എന്ന് അര്‍ത്ഥം വരുന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു വികെ സിങിന്റെ ട്വീറ്റ്.

1947 ന് ശേഷമുള്ള ഏതെങ്കിലും യുദ്ധങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ച്, നേരത്തെ ബലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ സമയം നഷ്ടപ്പെടുത്തുന്ന വ്യായാമം എന്ന് പറഞ്ഞ് വികെ സിങ് തള്ളിക്കളഞ്ഞിരുന്നു.

അതേസമയം, വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നുള്ള ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Exit mobile version