മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം, അന്നന്നത്തെ ഭക്ഷണത്തിന് വേണ്ടി തെരുവ് തെണ്ടുന്ന അഞ്ചു വയസുകാരനെ മരത്തില്‍ കെട്ടിയിട്ട് പണം അപഹരിച്ചു; ടോള്‍പ്ലാസ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം

ചണ്ഡീഗഡ്: മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് ലുധിയാനയില്‍ നടന്നത്. ആരാരുമില്ലാതെ അന്നന്നത്തെ ഭക്ഷണത്തിന് വേണ്ടി തെരുവ് തെണ്ടുന്ന അഞ്ചു വയസുകാരനോട് സമൂഹം കാണിച്ച നീതികേടാണ് സോഷ്ല്‍മീഡിയയില്‍ നിറയുന്നത്.

ഭിക്ഷ യാചിച്ച് ചെന്ന കുട്ടിയെ മരത്തില്‍ കെട്ടിയിട്ട ശേഷം പണവുമായി ഒരു കൂട്ടം ആളുകള്‍ കടന്നു. ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് ഈ കൊടും ക്രൂരത ചെയ്തത്. മരത്തില്‍ കെട്ടിയിട്ട ബാലഭിക്ഷാടകന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഒടുവില്‍ അഞ്ച് വയസു തോന്നിക്കുന്ന കുഞ്ഞിനെ കെട്ടിയിട്ടത് കണ്ട് വാഹന ഉടമകള്‍ എത്തി കുഞ്ഞിനെ അഴിച്ചു വിടുകയായിരുന്നു.

ടോള്‍പ്ലാസ ജീവനക്കാരനായ രാഹുല്‍ എന്നയാളാണ് കുഞ്ഞിനെ കെട്ടിയിട്ടതെന്നാണ് പറയുന്നത്.എന്നാല്‍ കുട്ടിയുടെ കൈയില്‍ കയറിന്റെ പാടുകളും വ്യക്തമായി കാണുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭിക്ഷ യാചിച്ച പണവും ടോള്‍ പ്ലാസ ജീവനക്കാര്‍ കുഞ്ഞിന്റെ കയ്യില്‍ നിന്ന് അപഹരിച്ചുവെന്നും ഇവര്‍ പറയുന്നു. അതേസമയം ടോള്‍ പ്ലാസയിലെ വാഹനങ്ങള്‍ക്ക് പിന്നാലെ ഭിക്ഷയാചിച്ച് ഓടിയതിനാലാണ് മരത്തില്‍ കെട്ടിയിട്ടതെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചാല്‍ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ലുധിയാന ഡിസിപി ഗഗന്‍ അജിത് സിങ് പറഞ്ഞു.

Exit mobile version