ചെന്നൈ മൃഗശാലയിലെ കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി! രണ്ട് കടുവകള്‍ക്ക് നല്‍കിയത് അഞ്ച് ലക്ഷം രൂപ

ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നാണ് അഞ്ച് വയസ്സുള്ള ആദിത്യ, നാലര വയസ്സുള്ള ആര്‍തി എന്നീ കടുവകളെ സേതുപതി ദത്തെടുത്തത്.

ചെന്നൈ: ചെന്നൈ മൃഗശാലയില്‍ നിന്ന് കടുവകളെ ദത്തെടുത്ത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നാണ് അഞ്ച് വയസ്സുള്ള ആദിത്യ, നാലര വയസ്സുള്ള ആര്‍തി എന്നീ കടുവകളെ സേതുപതി ദത്തെടുത്തത്.

മൃഗശാലയില്‍ സംഘടിപ്പിച്ച ചെറിയ ചടങ്ങില്‍ വച്ച് കടുവകളെ സംരക്ഷിക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മൃഗശാല അധികൃതര്‍ക്ക് താരം കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡയറക്ടര്‍ യോഗേഷ് സിംഗ്, ഡെപ്യൂട്ടി ഡയറക്ടര്‍ സുധാ രമണ്‍ എന്നിവരാണ് ചെക്ക് സ്വീകരിച്ചത്.

തന്റെ സുഹൃത്തുക്കളിലൊരാളാണ് മൃഗങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് താരം പറഞ്ഞു. പിന്നീട് മൃഗശാല അധികൃതരുമായി ബന്ധപ്പെട്ട് ആറുമാസത്തേയ്ക്ക് രണ്ട് കടുവകളെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷം മറ്റ് മൃഗങ്ങളിലൊന്നിനെ ദത്തെടുക്കാന്‍ ആലോചനയുണ്ടെന്നും താരം വ്യക്തമാക്കി.

മൃഗശാലയില്‍ നിന്ന് ഏതെങ്കിലും ഒരു മൃഗത്തെ ആളുകള്‍ ദത്തെടുക്കണമെന്നായിരുന്നു മൃഗശാലയിലെത്തിയവരോട് താരത്തിന്റെ അഭ്യര്‍ത്ഥന. മൃഗങ്ങളെ ദത്തെടുക്കാന്‍ 2009 ലാണ് ഈ മൃഗശാലയില്‍ പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വരെ 71.61 ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം മൃഗശാലയ്ക്ക് ലഭിച്ചത്. സ്വകാര്യ കമ്പനികളും വ്യക്തികളും ഗവണ്‍മെന്റ് അ?ഗീകൃത സ്ഥാപനങ്ങളും ഈ പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട്.

Exit mobile version