സൈനിക വേഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി ബിജെപി നേതാവ്; രാജ്യസ്‌നേഹം വോട്ട് ആക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം, സൈനികരുടെ മരണം പോലും ഉപയോഗിക്കുന്നത് നെറികെട്ട രാഷ്ട്രീയമെന്ന് സോഷ്യല്‍മീഡിയയും

സൈനികരെയും ഭീകരാക്രമണത്തെയും വോട്ടുപിടിക്കാനുള്ള ഉപകരണങ്ങളാക്കി ബിജെപി മാറ്റുകയാണെന്ന് നേരത്തെ തന്നെ ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സൈനികരുടെ മരണത്തിനു പിന്നാലെ രാജ്യസ്‌നേഹം മുതലെടുത്ത് മുന്നേറുകയാണ് ബിജെപി നേതൃത്വം. പലയിടത്തും സൈനികരുടെ മരണം പോലും വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തില്‍ ഇറങ്ങിയ ബിജെപി നേതാവ് മനോജ് തിവാരിയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രവര്‍ത്തിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലും വിമര്‍ശനം ഉയരുന്നുണ്ട്.

സൈനികരെ മുന്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിലൂടെ വോട്ട് നേടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ഡല്‍ഹിയില്‍, ബിജെപി സംഘടിപ്പിച്ച ബൈക്ക് റാലിയിലാണ് ബിജെപി എംപിയായ മനോജ് തിവാരി സൈനിക വേഷത്തിലെത്തിയത്. സൈനിക വേഷത്തില്‍ റാലിയ്‌ക്കെത്തിയത് ട്വിറ്ററിലൂടെ തിവാരി തന്നെയാണ് പങ്കു വെച്ചത്. ഇത് രാജ്യസ്‌നേഹമോ സൈന്യത്തോടുള്ള ബഹുമാനമോ അല്ലെന്നും ബിജെപി ശ്രമിക്കുന്നത് വോട്ട് നേടാന്‍ മാത്രമാണന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

സൈനികരെയും ഭീകരാക്രമണത്തെയും വോട്ടുപിടിക്കാനുള്ള ഉപകരണങ്ങളാക്കി ബിജെപി മാറ്റുകയാണെന്ന് നേരത്തെ തന്നെ ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട് സിആര്‍പിഎഫ് ജവാന്റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്രയില്‍ സാക്ഷി മഹാജന്‍ പാര്‍ട്ടി ഷോ ആക്കാന്‍ ശ്രമിച്ചതും നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സൈനികരുടെ മരണം പോലും രാഷ്ട്രീയ ആയുധമാക്കുന്നത് നെറികെട്ട കളിയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. രാജ്യസ്‌നേഹം വാക്കുകളിലും ഇത്തരം പ്രവര്‍ത്തിയിലൂടെ അല്ല ഉണ്ടാകേണ്ടതെന്നും സോഷ്യല്‍മീഡിയ ചൂണ്ടികാണിക്കുന്നുണ്ട്.

Exit mobile version