‘യുദ്ധം ഒന്നിനുമുള്ള പരിഹാരമല്ല, യുദ്ധക്കളത്തിലുണ്ടാകുന്ന ഓരോ മരണവും അനേകം ജവാന്മാരുടെ കുടുംബത്തെ ഇല്ലാതാക്കുകയാണ്’ ; പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎപ് ജവാന്‍ ബാബലൂ സാന്ദ്രയുടെ ഭാര്യ മിത സാന്ദ്രയാണ് സമാധാന സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗാളിലെ ഹൗറ സ്വദേശിനിയായ മിത ഇംഗ്ലീഷ് അധ്യാപികയാണ്.

കൊല്‍ക്കത്ത; അതിര്‍ത്തിയില്‍ ഇന്ത്യ- പാക് പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ യുദ്ധത്തിനെതിരെ നിലപാട് വ്യക്തമാക്കി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎപ് ജവാന്‍ ബാബലൂ സാന്ദ്രയുടെ ഭാര്യ മിത സാന്ദ്രയാണ് സമാധാന സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗാളിലെ ഹൗറ സ്വദേശിനിയായ മിത ഇംഗ്ലീഷ് അധ്യാപികയാണ്.

എന്നാല്‍ മിതയുടെ പരാമര്‍ശങ്ങള്‍ ഭീരുത്വമാണെന്നും ഭര്‍ത്താവിനോട് സ്നേഹമില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ പറയുന്നതെന്നും ആരോപിച്ച് സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ എല്ലാത്തരം അധിക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് മിത.

‘യുദ്ധം എല്ലാത്തിനുമുള്ള പരിഹാരമല്ല. സോഷ്യല്‍മീഡിയിലെ വരുന്നത് ഞാന്‍ ശ്രദ്ധിക്കാറില്ല. യുദ്ധത്തെ സംബന്ധിച്ച് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ആളുകള്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും, അത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

യുദ്ധക്കളത്തിലുണ്ടാകുന്ന ഓരോ മരണവും അനേകം ജവാന്മാരുടെ കുടുംബത്തെയും ഇല്ലാതാക്കുകയാണ്. ഒരു അധ്യാപിക എന്ന നിലയിലും ചരിത്രവിദ്യാര്‍ത്ഥിയെന്ന നിലയിലും യുദ്ധം ഒരിക്കലും സ്ഥിരമായുള്ള ഒരു പരിഹാരമല്ലെന്ന് എനിക്ക് പറയാനാകും അവര്‍ വ്യക്തമാക്കി.

മിതയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ ധാരാളം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരും ചിന്തകരും ചലച്ചിത്ര സംവിധായകരും വിദ്യാര്‍ത്ഥികളുമെല്ലാം മിതയ്ക്ക് പിന്തുണയുമായി എത്തി. യുദ്ധത്തേക്കാള്‍ സമാധാനമാണ് ആവശ്യമെന്നും വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ എന്ന നിലയില്‍ മിതയ്ക്ക് അത് മറ്റാരേക്കാളും നന്നായി അറിയാമെന്നും മിതയെ പിന്തുണയ്ക്കുന്നവര്‍ മറുപടി നല്‍കുന്നുണ്ട്.

Exit mobile version