ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ജെയ്ഷെ ഭീകരരെ വധിച്ചു

പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഷോപ്പിയാനില്‍ ഭീകരര്‍ താവളമാക്കിയ കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്.

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ജെയ്ഷെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഷോപ്പിയാനില്‍ ഭീകരര്‍ താവളമാക്കിയ കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ കാശ്മീര്‍ അതിര്‍ത്തിയില്‍ ഗ്രാമീണരെ മറയാക്കി പാകിസ്താന്‍ മിസൈല്‍, മോര്‍ടാര്‍ ആക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാകിസ്താന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു.

ബാലാകോട്ട് അക്രമണത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് ആറുമണിക്കാണ് പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Exit mobile version