അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കി

തമിഴ്‌നാട്: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു. ഗായത്രി മെട്രികുലേഷന്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന രമ്യ (23)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്.

തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഇയാള്‍ രമ്യയെ വെട്ടിക്കൊന്നത്. രമ്യ ജോലി ചെയ്തിരുന്ന കുറിഞ്ഞിപ്പടിയിലെ സ്‌കൂളിലെത്തി ക്ലാസ് മുറിയിലിട്ട് കുത്തിയും കഴുത്തറുത്തും കൊല്ലുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതി ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപെട്ടുവെങ്കിലും ഇയാള്‍ വന്ന ബൈക്കിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണം പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

രമ്യയുടെ കൊലപാതകം നടത്തിയ വെള്ളിയാഴ്ച തന്നെ രാജശേഖര്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. ഇയാളുടെ കുടുംബാംഗങ്ങള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ആറ് മാസം മുന്‍പ് രമ്യയുടെ വീട്ടില്‍ ചെന്ന് മകളെ വിവാഹം ചെയ്ത് നല്‍കണം എന്ന് മാതാപിതാക്കളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രമ്യയുടെ വീട്ടുകാര്‍ അതിനെ അംഗീകരിച്ചില്ല. ഇതായിരിക്കാം പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹോദരിയെ അറിയിച്ചിരുന്നതായി വിവരം കിട്ടിയെന്നും പോലീസ് പറഞ്ഞു. കോളെജില്‍ പഠിച്ചിരുന്ന കാലത്ത് രാജശേഖര്‍ രമ്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.

Exit mobile version