പുല്‍വാമ ഭീകരാക്രമണം; ഭീകരന്‍ സഞ്ചരിച്ച കാറിന്റെ വിശദാംശങ്ങള്‍ തേടി അന്വേഷണ ഉദ്യോഗസ്ഥര്‍

ഈ കാറിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയില്‍ പരിശോധന നടത്തി.

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ടു മുമ്പായി മാരുതി ഇക്കോ കാറില്‍ ചാവേറായ ജെയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ വരുന്നത് കണ്ടതായി സിആര്‍എപിഎഫ് ജവാന്മാരുടെ മൊഴി.

സംഭവസഥലത്ത് നിന്ന് ഇക്കോ കാറിന്റെ ബമ്പര്‍ കഴിഞ്ഞ ദിവസം ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഈ കാറിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍. ഈ കാറിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയില്‍ പരിശോധന നടത്തി.

പുല്‍വാമ മോഡലില്‍ ആക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കൂടുതല്‍ വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചത് 78 ബസുകളിലായി 2500 സൈനികര്‍. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികള്‍ നല്‍കിയിരിക്കുന്നത്.

സര്‍വീസ് റോഡില്‍ നിന്ന് ചുവന്ന മാരുതി ഇക്കോ കാര്‍ ബസ്സുകളുടെ സമീപത്തേക്ക് വരുന്നത് കണ്ടു. ദേശീയപാതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് സൈനികരുടെ മൊഴി.

Exit mobile version