റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു; അലിഗഢ് സര്‍വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യ ദ്രോഹ കേസ്

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യവും ദേശദ്രോഹ മുദ്രാവാക്യവും വിളിച്ചെന്നാണ് കേസ്.

അലിഗഢ്: അലിഗഢ് സര്‍വ്വകലാശാലയില്‍ റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതിന് യുപി പോലീസ് 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തി. റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടര്‍ നളിനി ശര്‍മ്മയെയും സംഘത്തെയും ആണ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞത്. ബിജെപി യുവമോര്‍ച്ചാ നേതാവ് മുകേഷ് ലോധിയുടെ പരാതി പ്രകാരമാണ് നടപടി.

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യവും ദേശദ്രോഹ മുദ്രാവാക്യവും വിളിച്ചെന്നാണ് കേസ്. മാധ്യമപ്രവര്‍ത്തകയുമായുള്ള സംഘര്‍ഷത്തെ പറ്റി ചൊവ്വാഴ്ച വൈകീട്ടോടെയാണ് വാര്‍ത്ത പുറത്തു വന്നത്. അലിഗഢിനെ ‘തീവ്രവാദികളുടെ സര്‍വകലാശാല’ എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണം നളിനി ശര്‍മ്മ നിഷേധിക്കുന്നു.

മാധ്യമപ്രവര്‍ത്തക തങ്ങളെ അപമാനിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും സര്‍വകലാശാലയെ ദേശദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് സല്‍മാന്‍ ഇംതിയാസ് ആരോപിച്ചു. അധികൃതരില്‍ നിന്ന് അനുമതി വാങ്ങണമെന്ന് റിപ്പബ്ലിക്ക് ടിവിക്കാരോട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും ശ്രദ്ധിക്കാതെ റിപ്പോര്‍ട്ടിങ് തുടരുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനിടെ റിപ്പബ്ലിക്ക് സംഘത്തോടൊപ്പം ക്യാമ്പസിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്നും തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ തുറന്നു പറഞ്ഞു.

Exit mobile version