മുംബൈ: റിപബ്ലിക് ടിവിയുടെ ടിആർപി റേറ്റിങിൽ കൃത്രിമം കാണിച്ചെന്ന കേസിൽ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘൻശ്യാം സിങ് അറസ്റ്റിൽ. കേസിൽ പന്ത്രണ്ടാം പ്രതിയായ ഘനശ്യാമിനെ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേരത്തെ, 2018ലെ ഇന്റിരിയർ ഡിസൈനറുടേയും മാതാവിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ആഴ്ച റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിലായിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
എന്നാൽ റിപ്പബ്ലിക് ടിവിക്കെതിരായി ഉയർന്ന ആരോപണങ്ങളെ എല്ലാം അധികൃതർ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പോലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം.
അതേസമയം, ടിആർപി റേറ്റിങ് കൂട്ടാനായി വീട്ടിൽ ആരും ടിവി കാണുന്നില്ലെങ്കിലും മിക്ക സമയവും റിപ്പബ്ലിക് ടിവി ചാനൽ ഓൺ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകർ പോലീസിന് മൊഴി നൽകിയിരുന്നു. കൃത്രിമമായി ടിആർപി റേറ്റിങ് കൂട്ടി പരസ്യ കമ്പനികൾ കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. റിപ്പബ്ലികിന് പുറമേ ഫക്ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ലോക്കൽ ചാനലുകൾക്കെതിരേയും പോലീസിന് പരാതി ലഭിച്ചിരുന്നു.