പോപ്പുലര്‍ ഫ്രണ്ടിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത : അര്‍ണബിനും റിപ്പബ്ലിക് ചാനലിനുമെതിരെ സമന്‍സ്

ന്യൂഡല്‍ഹി : അര്‍ണബ്‌ ഗോസ്വാമിക്കും റിപ്പബ്ലിക് ചാനലിനുമെതിരെ മാനനഷ്ടക്കേസില്‍ സമന്‍സ്. അസം ദറംഗിലെ പോലീസ് വെടിവെയ്പ്പിനെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന പരാതിയിലാണ് സമന്‍സ് നല്‍കിയിരിക്കുന്നത്.

ഡല്‍ഹി സാകേത് കോടതിയിലെ അഡീഷണല്‍ സിവില്‍ ജഡ്ജി ശീതള്‍ ചൗധരി പ്രധാന്‍ സമന്‍സ് അയച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കി. കേസ് 2022 ജനുവരി 3ന് വീണ്ടും പരിഗണിക്കും. സെപ്റ്റംബര്‍ 27നാണ് റിപ്പബ്ലിക് ടിവി വാര്‍ത്ത സംപ്രേഷണം ചെയ്തത്. ദരംഗ് ജില്ലയില്‍ നടന്ന വെടിവെയ്പ്പില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള രണ്ട് പേര്‍ അറസ്റ്റിലായെന്നായിരുന്നു ചാനല്‍ വാര്‍ത്ത നല്‍കിയത്.

സംഘടനയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത ചാനലിനെതിരെ പോപ്പുലര്‍ ഫ്രണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടനയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ തങ്ങളുടെ ചാനലിലോ വെബ്‌സൈറ്റിലോ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ചാനലിനെതിരെ നിര്‍ബന്ധിത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പിഎഫ്‌ഐ കേസ് ഫയല്‍ ചെയ്തത്.

അസം സംഘര്‍ഷത്തില്‍ ഗ്രാമീണരെ കുടിയൊഴിപ്പിക്കുകയും എതിര്‍ത്തവരെ വെടിവെച്ചു കൊല്ലുകയും ചെയ്ത സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ബന്ധമില്ലെന്ന് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഭൂമി കയ്യേറ്റം ആരോപിച്ച് കുടിയൊഴിപ്പിച്ച 800ലധികം കുടുംബങ്ങളിലായി വരുന്ന 5000ത്തില്‍ അധികം ജനങ്ങളെ അധിവസിപ്പിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Exit mobile version