‘സിനിമയില്‍ കഥാപാത്രം മാറുന്നത് പോലെ രാഷ്ട്രീയത്തില്‍ നിലപാടുകള്‍ മാറ്റുന്നു’ കമല്‍ഹാസനെ വിമര്‍ശിച്ച് ഡിഎംകെ മുഖപത്രം

40 ലോക്‌സഭ മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ചെന്നൈ: തെന്നിന്ത്യന്‍ താരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസനെ വിമര്‍ശിച്ച് ഡിഎംകെ മുഖപത്രം ‘മുരശൊലി’. സിനിമയില്‍ കഥാപാത്രം മാറുന്നത് പോലെയാണ് കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ നിലപാട് മാറ്റുന്നതെന്ന് പത്രം പറയുന്നു. അഴിമതി പുരണ്ട അഴുക്കുക്കെട്ടുകളാണ് ഡിഎംകെയും അണ്ണാ ഡിഎംകെയുമെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് മറുപടിയെന്നോണം വിമര്‍ശനം തൊടുത്തത്. 40 ലോക്‌സഭ മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇതോടെ കമല്‍ഹാസന് അനുകൂലമായി നിലപാടെടുത്ത തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരിയും ഡിഎംകെയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വാങ്ങി. മക്കള്‍ നീതി മയ്യത്തെ ഡിഎംകെ മുന്നണിയിലുള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം തീരുമാനിച്ചിരുന്നു.

കമല്‍ ഹാസനെ കൂടെ കൂട്ടിയാല്‍ മതേതര വോട്ടുകള്‍ ചിതറാതിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രചാരണം ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് കൂടുതല്‍ സഹായകമാകുമെന്നുമായിരുന്നു തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെഎസ് അഴഗിരിയുടെ നിലപാട്. ഡിഎംകെയുടെ മുന്നണിയില്‍ നിന്നും പുറത്തു വന്നാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാണെന്നും കമല്‍ മുന്‍പ് പ്രസ്താവന നടത്തിയിരുന്നു.

Exit mobile version