വോട്ടിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ 50 ശതമാനം വിവിപാറ്റും എണ്ണണം! ആവശ്യവുമായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത് എങ്കില്‍ 50 ശതമാനം വിവിപാറ്റ് പേപ്പറുകളും എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടു. ഇവിഎം ഹാക്ക് ചെയ്‌തെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

ലോക്സഭ തെരഞ്ഞെടുപ്പ് അടക്കം അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് പ്രതിപക്ഷം സംയുക്തമായി ഈ നീക്കം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ്മ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു (ടിഡിപി), ഡെറിക് ഒബ്രിയന്‍ (തൃണമൂല്‍), മജീദ് മേമന്‍ (എന്‍സിപി), രാംഗോപാല്‍ യാദവ് (എസ്പി), സതീഷ് ചന്ദ്ര മിശ്ര (ബിഎസ്പി), മുഹമ്മദ് സലീം (സിപിഎം), ഡി രാജ (സിപിഐ), മനോജദ് ഝാ (ആര്‍ജെഡി), പികെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി) തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

അതേസമയം ബിജെപി ഉന്നതതല പ്രതിനിധി സംഘവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് മമത സര്‍ക്കാര്‍ നിരന്തരമായി അനുമതി നിഷേധിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

Exit mobile version