വീട്ടുസാധനങ്ങള്‍ മാറ്റാന്‍ സാവകാശം ചോദിച്ചപ്പോള്‍ സമയം നല്‍കി; ആറുമാസം മുമ്പ് വാങ്ങിയ ഫ്‌ലാറ്റില്‍ ഉടമയെ വരവേറ്റത് അജ്ഞാത മൃതദേഹം; ഞെട്ടല്‍

ഭോപ്പാല്‍: രാംവീര്‍ സിംഗ് രജ്പുത് ആറുമാസം മുമ്പാണ് ഫ്‌ലാറ്റ് വാങ്ങിയത്. എന്നാല്‍ പിന്നീട് ഫ്‌ലാറ്റ് കാണാന്‍ എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. രാംവീറിനെ കാത്തിരുന്നത് അജ്ഞാത മൃതദേഹം. ഞായറാഴ്ച കണ്ട മൃതദേഹത്തിന് 6 മാസത്തെ പഴക്കം ഉണ്ട്. എന്നാല്‍ ഇത് സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഭോപ്പാലിലെ ബാഗ്‌സെവാണിയിലാണ് സംഭവം.

2003 മുതല്‍ ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത് ഭോപ്പാലില്‍ ഗതാഗതവകുപ്പില്‍ ജീവനക്കാരിയായ വിമല ശ്രീവാസ്തവയും മകനുമാണ്. അവരാണ് ആറ് മാസം മുമ്പ് രാംവീറിന് ഇവര്‍ ഫ്‌ലാറ്റ് വിറ്റത്. ഇവിടെയുണ്ടായിരുന്ന വീട്ടുസാധനങ്ങള്‍ മാറ്റാന്‍ സാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രജ്പുത് ആറ്മാസത്തെ സമയം നല്‍കിയത്. എന്നാല്‍ മറുപടി ഇല്ലാതായതോടെ ഡൂപ്ലിക്കേറ്റ് കീയുമായെത്തി ഇയാള്‍ ഫ്‌ലാറ്റ് തുറക്കുകയായിരുന്നു. വൃത്തിയാക്കുന്നതിനിടെയാണ് കട്ടിലിന്റെ അടിയിലുള്ള അറയില്‍ പൊതിഞ്ഞു വച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ മുതല്‍ വിമല ശ്രീവാസ്തവയുടെ മകനായ അമിതിനെ കാണാനില്ലെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം മൃതദേഹം കാണാതായ യുവാവിന്റെ ആണോ എന്നതില്‍ ഉറപ്പില്ല. ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കൂ എന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു. മൃതദേഹത്തില്‍ നിന്നും നീണ്ട തലമുടി കണ്ടെത്തിയിട്ടുണ്ട്. ബെഡ്ഡിനുള്ളില്‍ പൊതിഞ്ഞ് പുതപ്പും തുണിയും കൊണ്ട് മൂടി കട്ടിലിന്റെ അടിയില്‍ ഒളിച്ചു വച്ച രീതിയിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

Exit mobile version