യുപിയില്‍ ഫെബ്രുവരി 21ന് ബിജെപി നേതാക്കള്‍ കലാപം നടത്തും; പൊതുവേദിയില്‍ മുന്നറിയിപ്പ് നല്‍കി ബിജെപി സഖ്യകക്ഷി നേതാവ് രാജ്ഭര്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വരുന്ന 21ന് കലാപത്തിന് കോപ്പുകൂട്ടുകയാണ് ബിജെപി നേതാക്കളെന്ന് ബിജെപി സഖ്യകക്ഷിയായ സുഹെല്‍ദേവ് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് ഒപി രാജ്ഭര്‍. ഇക്കാര്യത്തില്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി ഉത്തര്‍പ്രദേശ് മന്ത്രി കൂടിയായ രാജ്ഭര്‍ പറയുന്നു.

‘വരുന്ന ഫെബ്രുവരി 21ന് ബിജെപി നേതാക്കള്‍ ഉത്തര്‍പ്രദേശില്‍ കലാപം നടത്തുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്ന് എനിക്ക് വിവരം ലഭിച്ചു. ആളുകള്‍ കലാപത്തില്‍ നിന്നും വിട്ടു നില്‍ക്കണം, കാരണം ഒരു രാഷ്ട്രീയക്കാരനും കലാപത്തില്‍ ഇന്നേവരെ കൊല്ലപ്പെട്ടില്ല. സാധാരണക്കാരാണ് കലാപത്തില്‍ കൊല്ലപ്പെടുക’- രാജ്ഭര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഗ്ഗീയകലാപത്തില്‍ എന്തുകൊണ്ട് സാധാരണക്കാര്‍ മാത്രം കൊല്ലപ്പെടുന്നെന്നും എന്തു കൊണ്ട് നേതാക്കള്‍ കൊല്ലപ്പെടുന്നില്ല എന്നുമുള്ള രാജ്ഭറിന്റെ മുമ്പത്തെ പ്രസ്താവന ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

‘ഏതെങ്കിലും ഹിന്ദു-മുസ്ലീം കലാപങ്ങളില്‍ വലിയ രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ കൊല്ലപ്പെടുന്നുണ്ടോ? മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ കത്തിക്കണം.’ എന്നായിരുന്നു രജ്ഭര്‍ പറഞ്ഞത്.

ബിജെപിയെ രാജ്ഭര്‍ നേരത്തേയും രുക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങളുമായ സഖ്യത്തിന് ബിജെപിക്ക് താല്‍പര്യമില്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തു പോകുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.

Exit mobile version